തിരുവനന്തപുരം: പി എസ് സി നിയമന വിവാദം പി എസ് സി ആഭ്യന്തര വിജിലൻസ് അന്വേഷിക്കും. റാങ്ക് പട്ടിക പരിഷ്കരിക്കും. മുഴുവൻ പേപ്പറുകളിലും പുനർ മൂല്യനിർണയം നടത്തും, നടന്നിട്ടുള്ളത് അട്ടിമറിയാണോ പിഴവാണോ എന്ന സംശയത്തിലാണ് അധികൃതർ. സംസ്ഥാന ആസൂത്രണ ബോർഡിലേക്ക് പി.എസ്.സി നടത്തിയ പരീക്ഷയില്‍ ക്രമക്കേട് ഉണ്ടെന്ന് ആരോപണമുയർന്നതിനെ തുടർന്ന് വിളിച്ച് ചേർത്ത പി.എസ്.സി യോഗത്തിലാണ് തീരുമാനം.
ആസൂത്രണ ബോർഡിലെ ചീഫ് ഇൻഡസ്ട്രി ആൻഡ് ഇൻഫ്രാസ്ട്രക്ചർ, ചീഫ് പ്ലാൻ കോ-ഓർഡിനേഷൻ ഡിവിഷൻ എന്നീ തസ്തികകളിലേക്ക് നടന്ന വിവരണാത്മക പരീക്ഷയുടെ, മൂല്യനിര്‍ണയത്തിലാണ് വന്‍ വീഴ്ചയുണ്ടായത്. നൂറ് മാർക്കിനുള്ള ചോദ്യപേപ്പറില്‍ ഒമ്പത് മുതല്‍ പതിനെട്ട് വരെയുള്ള പത്ത് ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ മൂല്യനിർണയം നടത്താതെയാണ് പി.എസ്.സി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചതും നിയമനം നടത്തിയതും.
പരീക്ഷാ നടത്തിപ്പിലെ ഈ അനാസ്ഥ വിവാദമായതോടെ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ വിഷയത്തില്‍ ഇടപെട്ടിരിക്കുകയാണ്. സർക്കാരിനോടും പിഎസ്സിയോടും മൂന്നാഴ്ചയ്ക്കകം വിശദീകരണം നല്‍കാനാണ് ട്രൈബ്യൂണലിന്റെ കർശന നിർദേശം. ട്രൈബ്യൂണല്‍ നടപടിയുടെ കൂടി പശ്ചാത്തലത്തിലായിരുന്നു പിഎസ്സിയുടെ ഇന്നത്തെ യോഗം.
SUMMARY: Major irregularities in PSC exam: Rank list cancelled; Vigilance probe announced
















