ബെംഗളൂരു: ബെംഗളൂരുവിൽ കനത്ത മഴയില്‍ ആശുപത്രി ചുറ്റുമതിൽ ഇടിഞ്ഞുവീണുണ്ടായ അപകടത്തില്‍ മരിച്ചവരിൽ രണ്ട് മലയാളികളും. ഏറണാകുളം പിറവം രാമമംഗലം സ്വദേശികളായ സ്മിത(48), ലത (47) എന്നിവരാണ് മരിച്ചത്. ബെംഗളൂരു സന്ദര്‍ശിക്കാന്‍ എത്തിയ മൂവാറ്റുപുഴയിലെ അമൃതം പൊടി നിർമാണ യൂണിറ്റിലെ 56 പേരുടെ സംഘത്തിലെ അംഗമായിരുന്നു ഇരുവരും. ശിവാജി നഗറിലെ കൊമേര്‍ഷ്യല്‍ സ്ട്രീറ്റ് ഭാഗത്തേക്ക് ഷോപ്പിങ്ങിനായി പോകുമ്പോഴായിരുന്നു ഇവര്‍ അപകടത്തിൽപ്പെട്ടത്. ശിവാജി നഗറിലെ ബൗറിങ് ആന്‍ഡ് ലേഡി കഴ്‌സൺ ആശുപത്രിയുടെ ചുറ്റുമതിൽ ഇടിഞ്ഞുവീണാണ് അപകടം. വൈകീട്ട് 5.30 ഓടെയാണ് അപകടം നടന്നത്. ഒരു കുട്ടിയടക്കം ഏഴു പേരാണ് അപകടത്തില്‍ മരിച്ചത്.
മുഹമ്മദ് അബ്ദുൾ ഹഖ് (52),ഫയാസ് അഹമ്മദ് (39), മുസവീർ ബീഗം (6), സലാവുദ്ദീൻ അൻസാരി (36), നാസിമുള്ള (19) എന്നിവരാണ് മരിച്ച മറ്റുള്ളവര്‍. ഏഴു പേര്‍ക്ക് പരുക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. വൈകുന്നേരം പെയ്ത കനത്ത മഴയിൽ നിന്ന് രക്ഷതേടി മതിലിനടുത്ത് നിന്നവരാണ് അപകടത്തിൽപ്പെട്ടത്. തെരുവ് കച്ചവടക്കാരും കാൽനടയാത്രക്കാരുമാണ് അപകടത്തില്‍പെട്ട മറ്റുള്ളവര്‍. കനത്ത മഴയിൽ സമീപത്തുള്ള മരങ്ങളും കടപുഴകി വീണു.
അപകടത്തിന് പിന്നാലെ പോലീസും മറ്റ് രക്ഷാസംഘങ്ങളും സ്ഥലത്തെത്തുകയും മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് നാട്ടുകാരുടെ സഹായത്തോടെ മൃതദേഹങ്ങൾ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് പുറത്തെടുക്കുകയും ചെയ്തു. സിറ്റി പോലീസ് കമീഷണർ സീമന്ത് കുമാർ സിങിനൊപ്പം മുഖ്യമന്ത്രി സിദ്ധരാമയ്യ അപകടസ്ഥലം സന്ദര്‍ശിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം രൂപയുടെ ധനസഹായം മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
SUMMARY: Hospital wall collapses in Bengaluru; Two Malayalis among dead














