ന്യൂഡല്‍ഹി: പണം വെച്ചുള്ള ഓൺലൈൻ വാതുവെപ്പുകൾക്കും ചൂതാട്ടങ്ങൾക്കും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കൊണ്ടുള്ള പുതിയ ‘ഓൺലൈൻ ഗെയിമിങ് റെഗുലേഷൻ ആക്ട്’ ചട്ടങ്ങൾ മേയ് ഒന്ന് മുതൽ പ്രാബല്യത്തിൽവരും. പുതിയ ചട്ടങ്ങൾ നടപ്പാക്കുന്നതിനായി ‘ഓൺലൈൻ ഗെയിമിങ് അതോറിറ്റി ഓഫ് ഇന്ത്യ’ എന്ന പേരിൽ ഡൽഹി ആസ്ഥാനമായി കേന്ദ്ര അതോറിറ്റി രൂപവത്കരിച്ചു. ഇത് പ്രകാരം ഓരോ ഗെയിമും ഇ-സ്പോർട്സ് ആണോ അതോ പണം വെച്ചുള്ള ചൂതാട്ടമാണോ എന്ന് അതോറിറ്റി തരംതിരിക്കും. ഇതിനായി പ്രത്യേക മാനദണ്ഡങ്ങൾ നിശ്ചയിച്ചിട്ടുണ്ട്. ഐടി മന്ത്രാലയം അഡീഷണൽ സെക്രട്ടറിയാണ് അധ്യക്ഷൻ. ആഭ്യന്തരം ഉൾപ്പെടെയുള്ള മന്ത്രാലയത്തിൽ നിന്നുള്ള പ്രതിനിധികളും അതോറിറ്റിയിലുണ്ടാവും. പണമുപയോഗിച്ചുള്ള ഓൺലൈൻ ഗെയിമുകളെ നിയന്ത്രിക്കുന്നതിന്റെ ഭാഗമായ നിയമം 2025ലാണ് പാർലമെന്റ് പാസാക്കുന്നത്.
പുതിയ ചട്ടമനുസരിച്ച്, നിയമവിരുദ്ധമായി പണം വെച്ച് കളിപ്പിക്കുന്ന ആപ്പുകൾക്ക് അഞ്ച് വർഷം വരെ തടവും രണ്ട് കോടി രൂപ വരെ പിഴയും ലഭിക്കാം. എന്നാൽ വാതുവെപ്പില്ലാത്ത സാധാരണ ഗെയിമുകൾക്കും സ്റ്റാർട്ടപ്പുകൾക്കും പുതിയ ചട്ടം വലിയ ആശ്വാസമാണ് നൽകുന്നത്. ഇ-സ്പോർട്സ്, പണമിടപാട് നടക്കാത്ത ഗെയിമുകൾ എന്നിവയ്ക്ക് ഇനി പ്രത്യേക രജിസ്ട്രേഷൻ ആവശ്യമില്ല.
പണമുപയോഗിച്ചുള്ളഎല്ലാ ഓൺലൈൻ ഗെയിമുകൾക്കും നിരോധനമേർപ്പെടുത്തിയിട്ടുണ്ട്. ലംഘനമുണ്ടായാൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കും. മൂന്ന് വർഷം വരെ തടവും ഒരു കോടി രൂപ വരെ പിഴയും ലഭിക്കും. കന്പനിയിലെ ജീവനക്കാരും ഉത്തരവാദികളായിരിക്കും. അത്തരം പ്ലാറ്റ്‌ഫോമുകളുടെ പരസ്യം നൽകുന്നവർക്ക് രണ്ട് വർഷം വരെ തടവും 50 ലക്ഷം രൂപ വരെ പിഴയും ലഭിക്കാം. ഉപയോക്താക്കൾക്ക് പരാതി അറിയിക്കാൻ സംവിധാനമുണ്ടാകും. നിയമപ്രകാരം അതോറിറ്റിക്ക് ലഭിക്കുന്ന പരാതികൾ സംസ്ഥാന സൈബർ സെല്ലുകളായിരിക്കും അന്വേഷിക്കുക.
SUMMARY: Strict restrictions on online gambling; Center’s new online gaming regulations from May 1















