ബെംഗളൂരു: ബെംഗളൂരുവില്‍ ഹോംഗാർഡിനെ ഭർത്താവ് കുത്തിക്കൊലപ്പെടുത്തി. മഹാദേവപുര പോലീസ് സ്റ്റേഷനിലെ ഹോംഗാർഡായി ജോലിചെയ്തിരുന്ന മഞ്ജുളയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മഞ്ജുളയുടെ ഭർത്താവ് പ്രദീപിനെ പോലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ചയായിരുന്നു സംഭവം.
15 വർഷങ്ങൾക്ക് മുൻപായിരുന്നു ഇവരുടെ വിവാഹം. ദമ്പതികൾക്ക് രണ്ട് മക്കളുണ്ട്. പ്രദീപിന് ഓൺലൈൻ ബെറ്റിങ് നടത്തുന്ന ശീലമുണ്ടായിരുന്നുവെന്നും ഇതേച്ചൊല്ലി കുടുംബത്തിൽ വഴക്ക് പതിവായിരുന്നുവെന്നും ബന്ധുക്കൾ ആരോപിച്ചു. മഞ്ജുളയുടെ സ്വഭാവത്തിൽ പ്രദീപിന് സംശയമുണ്ടായിരുന്നതായും പിതൃത്വത്തെ ചൊല്ലിയും തർക്കിച്ചിരുന്നതായും ആരോപണമുണ്ട്.
പ്രദീപിന്റെ നിരന്തരമായ പീഡനത്തെ തുടർന്ന് കഴിഞ്ഞ ഒന്നര മാസമാസി മഞ്ജുള കുട്ടികൾക്കൊപ്പം സ്വന്തം അമ്മ വീട്ടിലായിരുന്നു താമസം. തുടർന്ന് മഞ്ജുള താമസിക്കുന്ന വീട്ടിലെത്തിയ പ്രദീപ്, തന്നോട് ക്ഷമിക്കണമെന്നും ഒപ്പം വരണമെന്നും അഭ്യർഥിച്ചു. മഞ്ജുളയുടെ കാലിൽ വീണ് മാപ്പപേക്ഷിക്കുകയും ചെയ്തു. എന്നാൽ പൊടുന്നനെ പ്രദീപ് അക്രമാസക്തനാവുകയും ജാക്കറ്റിനുള്ളിൽ ഒളിപ്പിച്ച കത്തി ഉപയോഗിച്ച് ആക്രമിക്കുകയുമായിരുന്നു. മഞ്ജുളയുടെ അമ്മയുടെയും രണ്ട് മക്കളുടെയും മുന്നിൽവെച്ചായിരുന്നു ആക്രമണം. ഇരുപതിലധികം തവണയാണ് ഇയാൾ മഞ്ജുളയെ കുത്തിയത്.
കൊലപാതകത്തിന് തൊട്ടുമുമ്പ് പ്രദീപ് ഒരു വീഡിയോ സന്ദേശം റെക്കോർഡ് ചെയ്തിരുന്നു. “തന്റെ ബെറ്റിങ് ലഹരി കുടുംബം തകർത്തതായി ഇയാൾ വീഡിയോയിൽ സമ്മതിക്കുന്നുണ്ട്. എനിക്ക് ഭാര്യയില്ലാതെ ജീവിക്കാൻ കഴിയില്ല. ഞാൻ അവളുടെ അച്ഛനോടും സഹോദരനോടും സംസാരിച്ചിട്ടുണ്ട്. കൂടെവരാൻ ഒരിക്കൽക്കൂടി അവളോട് ആവശ്യപ്പെടും. വരില്ലെന്ന് പറഞ്ഞാൽ അവളെ ഞാൻ അവിടെവെച്ച് കൊല്ലും”, പ്രദീപ് വീഡിയോയിൽ പറയുന്നു.
ആക്രമണത്തിന് ശേഷം, പ്രദീപ് കത്തി ഉപയോഗിച്ച് സ്വന്തം കൈയുടെ ഞരമ്പ് മുറിച്ചിരുന്നു. പിന്നീട് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു. കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.
SUMMARY: Husband stabs wife, a home guard, to death in front of their children















