ന്യൂഡൽഹി: ഇന്ത്യൻ പതാകയേന്തിയ രണ്ട് കപ്പലുകൾക്കുനേരെ ഹോർമുസിൽ വെച്ച് വെടിയുതിർത്ത് ഇറാൻ നാവികസേന. ഇറാഖിൽ നിന്നുള്ള രണ്ട് ദശലക്ഷം ബാരൽ എണ്ണയുമായി പോവുകയായിരുന്ന എണ്ണക്കപ്പൽ അടക്കമുള്ളവയ്ക്കു നേരെയാണ് ഒമാൻ ഉൾക്കടലിൽവെച്ച് ആക്രമണമുണ്ടായതെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആക്രമണത്തെ തുടര്‍ന്ന് കപ്പല്‍ തിരിച്ച് വിട്ടു. ജീവനക്കാര്‍ സുരക്ഷിതരാണ്. ഹോർമുസിൽനിന്ന് രണ്ട് ഇന്ത്യൻ കപ്പലുകളെ തിരിച്ചുവിട്ടെന്ന റിപ്പോർട്ടുകൾ വന്നിരുന്നു. പിന്നാലെയാണ് കപ്പലിനുനേരെ വെടിവയ്പുണ്ടായെന്ന വാർത്ത വന്നത്.
ജഗ് അർണവ്, സൻമാർ ഹെറാൾഡ് എന്നീ രണ്ട് ഇന്ത്യൻ പതാകയേന്തിയ കപ്പലുകൾക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ജഗ് അർണവിന് നേരെ നേരിട്ട് ആക്രമണമുണ്ടായതായും സൻമാർ ഹെറാൾഡ് എന്ന കപ്പലിന് പരിക്കുകളൊന്നും സംഭവിച്ചിട്ടില്ലെന്നും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
സംഭവത്തെത്തുടർന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ഇറാൻ സ്ഥാനപതിയെ വിളിച്ചുവരുത്തി വിശദീകരണം തേടി. ഹോർമുസ് കടലിടുക്കിലെ സ്വതന്ത്രവും തടസ്സമില്ലാത്തതുമായ കപ്പൽ ഗതാഗതത്തിന് വേണ്ടിയാണ് ഇന്ത്യ നിലകൊള്ളുന്നതെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
നിലവിൽ ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ യുദ്ധക്കപ്പലുകളൊന്നുമില്ലെങ്കിലും ഒമാൻ ഉൾക്കടലിൽ ഇന്ത്യയുടെ രണ്ട് ഡിസ്ട്രോയറുകളും ഒരു ഫ്രിഗേറ്റും ഒരു ടാങ്കറും നിലയുറപ്പിച്ചിട്ടുണ്ട്.
ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് നടത്തിയ ഈ നീക്കത്തെ അതീവ ഗൗരവത്തോടെയാണ് ഇന്ത്യ കാണുന്നത്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഇന്ത്യയിലെ ഇറാനിയൻ സ്ഥാനപതി മുഹമ്മദ് ഫതാലി, ഇന്ത്യൻ കപ്പലുകൾക്ക് ഹോർമുസ് കടലിടുക്കിലൂടെ തടസ്സമില്ലാതെ സഞ്ചരിക്കാമെന്ന് ഉറപ്പ് നൽകിയിരുന്നു.
അതേസമയം, നാവിക ഉപരോധം തുടരുന്നമെന്ന് യുഎസ് വ്യക്തമാക്കിയ സാഹചര്യത്തില്‍ ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ വീണ്ടും അടച്ചു. ഇക്കാര്യം ഇറാന്‍ സേന സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസമാണ് കടലിടുക്ക് പൂര്‍ണമായും തുറന്നുവെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ട്രൂത്ത് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. ഹോര്‍മൂസ് കടലിടുക്ക് പത്തുദിവസത്തേക്ക് തുറക്കുകയാണെന്ന് ഇറാന്റെ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയും അറിയിച്ചിരുന്നു. എന്നാല്‍ ട്രംപിന്റെ നിലപാടാണ് കാര്യങ്ങള്‍ മാറിമറിയാന്‍ കാരണം.
SUMMARY: Iranian Navy fires on Indian ships in Hormuz; Ministry of External Affairs lodges protest















