ഭൂമികൈയേറ്റക്കേസ്: കേന്ദ്രമന്ത്രി കുമാരസ്വാമിക്കെതിരായ എസ്‌ഐടി അന്വേഷണത്തിന് കർണാടക ഹൈക്കോടതിയുടെ സ്റ്റേ  

ബെംഗളൂരു: രാമനഗര ജില്ലയിലെ ബിഡദി കേതഗനഹള്ളിയിലെ 14 ഏക്കർ സർക്കാർ ഭൂമി അനധികൃതമായി കയ്യേറിയെന്ന കേസ് പ്രത്യേക അന്വേഷണ സംഘത്തിന് (എസ്‌ഐടി) വിട്ട കർണാടക സർക്കാരിന്റെ ഉത്തരവിനെതിരെ ഹൈക്കോടതി വ്യാഴാഴ്ച ഇടക്കാല സ്റ്റേ അനുവദിച്ചു. കുമാരസ്വാമി സമർപ്പിച്ച ഹർജിയില്‍ ജസ്റ്റിസ് ഇ.എസ്. ഇന്ദിരേഷ് അധ്യക്ഷനായ ഹൈക്കോടതി ബെഞ്ചാണ് സ്റ്റേ നല്‍കിയത്.  രേഖകൾ പരിശോധിച്ച ശേഷം, പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുന്നത് സംബന്ധിച്ച് സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

എസ്‌ഐടി രൂപീകരിക്കുന്നതായി സർക്കാർ പ്രഖ്യാപിച്ചതിനുശേഷം ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചിട്ടില്ല. അതിനാൽ, എസ്‌ഐടി രൂപീകരിക്കാനുള്ള സർക്കാർ ഉത്തരവിന് ശേഷം റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ സ്വീകരിച്ച നടപടികൾ നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിക്കണം. മെയ് 29 ന് ഇതുസംബന്ധിച്ച് പുറപ്പെടുവിച്ച സമൻസ് റദ്ദാക്കണം എന്നീ ആവശ്യങ്ങള്‍ കുമാരസ്വാമിയുടെ അഭിഭാഷകന്‍  കോടതിയില്‍ ഉന്നയിച്ചു. കുമാരസ്വാമിക്കുവേണ്ടി മുതിർന്ന അഭിഭാഷകൻ ഉദയ ഹൊള്ളയും അഭിഭാഷകൻ നിഷാന്ത് എവിയുമാണ്  വാദിച്ചത്. ഹർജിയിൽ മറുപടി ഫയൽ ചെയ്യാൻ സർക്കാർ അഭിഭാഷകനോട് ഹൈക്കോടതി നിർദ്ദേശിച്ചു.

രാമനഗര ജില്ലയിൽ കുമാരസ്വാമി അനധികൃതമായി ഭൂമി കൈവശപ്പെടുത്തിയെന്ന ആരോപണങ്ങൾ അന്വേഷിക്കാൻ 2025 ജനുവരിയിലാണ് കർണാടക സർക്കാർ എസ്‌ഐടിയെ നിയോഗിച്ചത്.  തനിക്കെതിരെയുള്ള അന്വേഷണം രാഷ്ട്രീയ പ്രേരിതമാണെന്ന് ആരോപിച്ച കുമാരസ്വാമി 1985 ഒക്ടോബർ 25 മുതൽ താനാണ് ഈ ഭൂമിയുടെ യഥാർഥ അവകാശിയെന്ന് ഹർജിയിൽ അവകാശപ്പെട്ടു.

SUMMARY: Land encroachment case: High Court stays SIT probe against Union Minister Kumaraswamy

 

LEAVE A REPLY

Please enter your comment!
Please enter your name here