ന്യൂഡല്‍ഹി: ദേശീയസുരക്ഷാ കൗണ്‍സിലിന്‍റെ സൈനിക ഉപദേഷ്ടാവ് ലഫ്റ്റനന്‍റ് ജനറല്‍ എന്‍.എസ്.രാജാ സുബ്രഹ്മണിയെ ഇന്ത്യയുടെ സംയുക്തസേനാ മേധാവിയായി നിയമിച്ചു. ഈ പദവിയിലെത്തുന്ന മൂന്നാമത്തെയാളാണ് അദ്ദേഹം. സംയുക്ത സേനാമേധാവി ജനറല്‍ അനില്‍ ചൗഹാന്‍ ഈമാസം മുപ്പതിന് കാലാവധി പൂര്‍ത്തിയാക്കുന്ന സാഹചര്യത്തിലാണ് നിയമനം. സൈനികകാര്യ മന്ത്രാലയ സെക്രട്ടറിയുടെ ചുമതലയും അദ്ദേഹത്തിനുണ്ടാകും.
2024 ജൂലായ് ഒന്നിന് കരസേനാ ഉപമേധാവിയാകുന്നതിന് തൊട്ടുമുൻപുവരെ സെൻട്രൽ കമാൻഡിന്റെ ജനറൽ ഓഫീസർ കമാൻഡിങ് ഇൻ ചീഫ് ആയിരുന്നു. നാഷണല്‍ ഡിഫന്‍സ് അക്കാദമിയില്‍ നിന്ന് ബിരുദമെടുത്ത രാജാ സുബ്രഹ്മണി 1985 ഡിസംബര്‍ പതിനാലിന് ഗഡ്‍വാള്‍ റൈഫിള്‍സിലെ എട്ടാം ബറ്റാലിയന്‍ വഴിയാണ് സൈന്യത്തില്‍ ചേരുന്നത്. യുകെയിലെ ബ്രാക്നെയിലിലുള്ള ജോയിന്‍റ് സര്‍വീസസ് കമാന്‍ഡ് സ്റ്റാഫ് കോളജിലും ഡല്‍ഹിയിലെ നാഷണല്‍ ഡിഫന്‍സ് കോളജിലും ഉപരിപഠനം നടത്തി. ലണ്ടനിലെ കിങ്സ് കോളജില്‍ നിന്ന് എംഎയും മദ്രാസ് യൂണിവേഴ്സിറ്റിയില്‍ നിന്ന് എംഫിലും നേടി. പരംവിശിഷ്ട് സേവാ മെഡല്‍, അതിവിശിഷ്ട് സേവാമെഡല്‍, സേനാ മെഡല്‍, വിശിഷ്ട് സേവാമെഡല്‍ തുടങ്ങിയ ഉന്നത സൈനിക ബഹുമതികളും കരസ്ഥമാക്കിയിട്ടുണ്ട്.
നാവികസേനാ മേധാവിയായി വൈസ് അഡ്മിറൽ കൃഷ്ണ സ്വാമിനാഥനെയും നിയമിച്ചു. നിലവിലെ സേനാമേധാവി അഡ്മിറൽ ദിനേശ് കുമാർ ത്രിപാഠി ഈ മാസം 31-ന് വിരമിക്കുന്ന ഒഴിവിലേക്കാണ് നിയമനം. കഴിഞ്ഞവർഷം ജൂലായ് 31 മുതൽ പശ്ചിമ നേവൽ കമാൻഡിന്റെ 34-ാമത് ഫ്ളാഗ് ഓഫീസർ കമാൻഡിങ് ഇൻ ചീഫ് ആയി പ്രവർത്തിച്ചുവരുകയാണ് കൃഷ്ണ സ്വാമിനാഥൻ.
ലെഫ്. ജനറൽ എൻ.എസ്. രാജ സുബ്രമണിയും വൈസ് അഡ്മിറൽ കൃഷ്ണ സ്വാമിനാഥനും തമിഴ്നാട് സ്വദേശികളാണ്.
SUMMARY: Lt. General N.S. Rajasubramani, Chief of Joint Staff















