ചെന്നൈ: അഞ്ച് ദിവസം നീണ്ടുനിന്ന രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കൊടുവിൽ തമിഴ്നാട് മുഖ്യമന്ത്രിയായി വിജയ് ഇന്ന് അധികാരമേൽക്കും. ചെന്നൈ നെഹ്‌റു സ്റ്റേഡിയത്തിൽ രാവിലെ 10 മണിക്കാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾ നടക്കുക. സ്വന്തം കക്ഷിയുടെ 108 സീറ്റുകൾക്ക് പുറമെ 120 എംഎൽഎമാരുടെ പിന്തുണ ഉറപ്പാക്കിയതോടെയാണ് ഗവർണർ രാജേന്ദ്ര അർലേക്കർ സർക്കാരുണ്ടാക്കാൻ വിജയിയെ ക്ഷണിച്ചത്.234 അംഗ നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ ആവശ്യമായ 120 എം എൽ എ മാരുടെ പിന്തുണാ കത്ത് വിജയ് ഗവർണർക്ക് കൈമാറി.
ടി വി കെ നേതാക്കൾക്കൊപ്പം ഗവർണറെ സന്ദർശിച്ചാണ് അദ്ദേഹം അവകാശവാദം ഉന്നയിച്ചത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഇത് നാലാം തവണയാണ് വിജയ് ഗവർണറെ കാണുന്നത്. മുൻപത്തെ കൂടിക്കാഴ്ചകളിൽ ആവശ്യമായ അംഗങ്ങളുടെ കത്ത് ഹാജരാക്കാൻ കഴിയാത്തതിനാൽ അനുമതി ലഭിച്ചിരുന്നില്ല. ശനിയാഴ്ച വൈകുന്നേരത്തോടെ വിടുതലൈ ചിരുതൈഗൽ കക്ഷിയും (വി സി കെ) ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗും വിജയ്‌യുടെ തമിഴക വെട്രി കഴകത്തിന് (ടി വി കെ) പിന്തുണ പ്രഖ്യാപിച്ചതോടെയാണ് സർക്കാർ രൂപീകരണത്തിന് വഴിതെളിഞ്ഞത്.
എംഎൽഎമാരുടെ എണ്ണത്തെച്ചൊല്ലി ആദ്യം തടസ്സവാദങ്ങൾ ഉന്നയിച്ചിരുന്ന ഗവർണർ, പിന്തുണക്കത്ത് ലഭിച്ചതോടെ കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിക്കുകയായിരുന്നു. പിന്തുണ അറിയിച്ചുകൊണ്ടുള്ള കത്ത് സമർപ്പിച്ചതിന് പിന്നാലെ ഗവർണർ നിയമന ഉത്തരവ് വിജയ്ക്ക് കൈമാറി. ഇതോടെ തമിഴ്നാട് രാഷ്ട്രീയത്തിൽ പുതിയൊരു അധ്യായത്തിന് തുടക്കമാവുകയാണ്.
SUMMARY: Vijay to take oath as Chief Minister today















