മംഗളൂരു: ദക്ഷിണ കന്നഡ ജില്ലയിലെ ഉപ്പിനങ്ങാടിക്ക് സമീപം പ്രവർത്തിച്ചിരുന്ന വൻ കള്ളനോട്ട് നിർമ്മാണ ശൃംഖല പോലീസ് തകർത്തു. രഹസ്യവിവരത്തെ തുടർന്ന് നടത്തിയ റെയ്ഡിൽ കള്ള 500 രൂപ നോട്ടുകൾ അച്ചടിച്ചിരുന്ന കേന്ദ്രം കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് ഏഴ് പേരെ അറസ്റ്റ് ചെയ്തതായി ജില്ലാ പോലീസ് സൂപ്രണ്ട് അറിയിച്ചു. അന്വേഷണം തുടരുകയാണ്. പുത്തൂരിലെ ഇബ്രാഹിം (60), കാസറഗോഡ് ചെങ്കള സ്വദേശി ഷരീഫ് (51), അമൂരിലെ മുഹമ്മദ് നബാസ് (37), ഉത്തര കന്നഡ ഹാലിയാലിലെ സന്ദീപ് പുണ്ഡലിക് ഷോളാമ്പി (30), പുത്തൂർ താലൂക്കിലെ സൽമാൻ ഫാരിസ് (25), പുത്തൂർ താലൂക്കിലെ സിറാജുദ്ദീൻ (25) ബെൽത്തങ്ങാടി താലൂക്കിലെ പുത്തിലയിലെ ഇർഷാദ് (31) എന്നിവരാണ് അറസ്റ്റിലായത്.
കണിയൂർ ഗ്രാമത്തിലെ അഡെഞ്ഞ പ്രദേശത്തെ വാടക കെട്ടിടത്തിലാണ് കള്ളനോട്ട് നിർമ്മാണ കേന്ദ്രം പ്രവർത്തിച്ചിരുന്നത്. പരിശോധനയിൽ അച്ചടിച്ച കള്ളനോട്ടുകൾ, ഭാഗികമായി അച്ചടിച്ച ഷീറ്റുകൾ, ഉയർന്ന നിലവാരത്തിലുള്ള പ്രിന്ററുകൾ, കമ്പ്യൂട്ടറുകൾ, സ്കാനറുകൾ, ഫോട്ടോകോപ്പി യന്ത്രങ്ങൾ, മുറിക്കുന്ന ഉപകരണങ്ങൾ, വ്യാജ സുരക്ഷാ നൂലുകൾ, മുദ്രകൾ എന്നിവ പോലീസ് പിടിച്ചെടുത്തു.
പ്രതികൾ കഴിഞ്ഞ ഒരു മാസത്തോളമായി ഇവിടെ നിന്ന് കള്ളനോട്ടുകൾ അച്ചടിച്ച് കർണാടകയിലും സമീപ സംസ്ഥാനങ്ങളിലുമായി പ്രചരിപ്പിക്കാൻ പദ്ധതിയിട്ടിരുന്നതായി പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായി പോലീസ് അറിയിച്ചു. ഒറ്റപ്പെട്ട പ്രദേശമായതിനാലാണ് ഈ കെട്ടിടം കേന്ദ്രമായി തിരഞ്ഞെടുത്തതെന്നും അന്വേഷണ സംഘം വ്യക്തമാക്കി.
പിടിയിലായവരുടെ മൊബൈൽ ഫോൺ വിവരങ്ങൾ, സാമ്പത്തിക ഇടപാടുകൾ, മറ്റ് സംസ്ഥാനങ്ങളുമായുള്ള ബന്ധങ്ങൾ എന്നിവ പരിശോധിച്ചുവരികയാണ്. ഈ ശൃംഖലയുമായി കൂടുതൽ പേർക്ക് ബന്ധമുണ്ടോയെന്നും ഇതിനുമുമ്പ് കള്ളനോട്ടുകൾ വിപണിയിൽ എത്തിയിട്ടുണ്ടോയെന്നും കണ്ടെത്താൻ അന്വേഷണം വ്യാപിപ്പിച്ചതായി പോലീസ് അറിയിച്ചു.
SUMMARY: Massive fake currency bust in Uppinangadi; Seven people including a Malayali arrested
















