തൃശൂർ: തൃശൂർ ജില്ലാ ആശുപത്രിക്കെതിരെ ചികിത്സാ പിഴവ് പരാതി. ഗർഭാശയ മുഴ നീക്കം ചെയ്യുന്നതിനിടെ ചികിത്സാ പിഴവ് ഉണ്ടായെന്നാണ് ആരോപണം. കുന്നുംപറമ്പ് സ്വദേശിനി സുജയാണ് ജില്ലാ ആശുപത്രിയിലെ ഡോക്ടർക്കെതിരെ ആരോപണം ഉയർത്തിയത്. കടുത്ത വേദന ആണെന്നും ഗർഭാശയ മുഴ നീക്കം ചെയ്യുന്നതിനിടെ മൂത്രനാളിയില്‍ മുറിവേറ്റെന്നുമാണ് സുജ പറയുന്നത്.
സംഭവത്തെ തുടർന്ന് ഡോക്ടർമാർ അബദ്ധം പറ്റിയതായി ബന്ധുക്കളെ അറിയിച്ചെന്നും സുജ പറഞ്ഞു. ഉടൻതന്നെ തൊട്ടടുത്ത സ്വകാര്യ മെഡിക്കല്‍ കോളേജില്‍ എത്തിച്ച് ശസ്ത്രക്രിയ പൂർത്തിയാക്കി. സ്വകാര്യ മെഡിക്കല്‍ കോളേജില്‍ എത്തിച്ചതുകൊണ്ട് ജീവൻ തിരിച്ചുകിട്ടിയെന്നും സുജ പറയുന്നു. 20 ദിവസത്തിലേറെ നീണ്ട സ്വകാര്യ ആശുപത്രിവാസം കഴിഞ്ഞാണ് സുജ കഴിഞ്ഞദിവസം വീട്ടിലേക്ക് തിരിച്ചെത്തിയത്.
സ്വകാര്യ ആശുപത്രി ബില്ലിന്റെ പകുതി സർക്കാർ ഡോക്ടർ അടച്ചുവെന്നും പരാതിയുമായി മുന്നോട്ടു പോകാൻ ഇല്ലെന്നും സുജ വ്യക്തമാക്കി. ഇപ്പോഴും കടുത്ത വേദന ഉണ്ടെന്നും സുജ പറയുന്നു. മറ്റൊരു സംഭവത്തില്‍ ചികിത്സാപിഴവിനെ തുടര്‍ന്ന് കൃഷ്ണമണികള്‍ നീക്കേണ്ടി വന്നെന്ന പരാതിയുമായി കഴിഞ്ഞ ദിവസമാണ് തൃശൂര്‍ മെഡിക്കല്‍ കോളേജിനെതിരെ പരാതിയുമായി സനൂപും കുടുംബും മധ്യമങ്ങള്‍ക്ക് മുന്നിലെത്തിയത്.
2023ല്‍ കാല്‍ മുട്ടുവേദനയ്ക്കുള്ള ചികിത്സയ്ക്കായി മെഡിക്കല്‍ കോളേജില്‍ എത്തിയ സനൂപിന്റെ ഇരുകണ്ണുകളും നഷ്ടമായെന്നാണ് പരാതി. മുട്ടുവേദനയ്ക്കുള്ള ചികിത്സയ്ക്കിടെ എന്താണ് സംഭവിച്ചതെന്ന് സനൂപിനും കുടുംബത്തിനും ഇനിയും മനസിലായിട്ടില്ല. സംഭവത്തില്‍ ഇതുവരെയും നടപടി ഉണ്ടായിട്ടില്ല.
SUMMARY: Medical malpractice at Thrissur District Hospital: Woman’s urethra injured during surgery















