ബെംഗളൂരു: മൈസൂരു മൈസൂരു വിമാ നത്താവള റൺവേ ആദ്യ ഘട്ട ത്തിൽ വികസനത്തിന് ഏറ്റെടുത്ത ഭൂമിയുടെ അന്തിമപരിശോധന പൂർത്തിയായി. നിലവിലുള്ള 1740 മീറ്ററിൽനിന്ന് 2750 മീറ്ററായാണ് ആദ്യഘട്ടത്തിൽ വികസിപ്പിക്കുന്നത്. വലിയ വിമാനങ്ങളുടെ സർവീസ് ആരംഭിക്കാനാണ് റൺവേ വികസിപ്പിക്കുന്നത്. വികസനത്തിനായി കണ്ടെത്തിയ 206.12 ഏക്കർ സ്ഥലത്ത് എയർ പോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എ.എ.ഐ.)യുടെ നേതൃത്വത്തിലാണ് സംയുക്ത സർവേയും പരിശോധനയും നടത്തിയത്. ഏറ്റെടുത്ത ഭൂമിയുടെ അതിരുകൾ പരിശോധിക്കുക, രേഖകൾ അന്തിമമാക്കുന്നതിന് മുമ്പ് ഭൂമിയുടെ അതിരുകൾ പരിശോധിക്കുക, സ്ഥലത്തിന്റെ അവസ്ഥ വിലയിരുത്തുക, ബാധ്യതകൾ തിരിച്ചറിയുക എന്നിവയാണ് ലക്ഷ്യം.
ഭൂമി ഏറ്റെടുക്കലിനും കൈമാറ്റത്തിനുമുള്ള നോഡൽ ഏജൻസിയായ കർണാടക സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് കോർപറേഷൻ ലിമിറ്റഡ് (കെ.എസ്.ഐ.ഐ.ഡി.സി), കർണാടക ഇൻഡസ്ട്രിയൽ ഏരിയാസ് ഡെവലപ്‌മെന്റ് ബോർഡ് (കെ.ഐ.എ.ഡി.ബി), കാവേരി നീരാവരി നിഗം ലിമിറ്റഡ് (സി.എൻ.എൻ.എൽ), കർണാടക പവർ ട്രാൻസ്മിഷൻ കോർപറേഷൻ ലിമിറ്റഡ് (കെ.പി.ടി.സി.എൽ), ദേശീയപാത അതോറിറ്റി എന്നിവയിലെ ഉദ്യോഗസ്ഥർ ഉൾപ്പെട്ട മൾട്ടി ഏജൻസി പരിശോധന കഴിഞ്ഞ ഡിസംബർ 15 നും 17 നും ഇടയിൽ നടത്തിയിരുന്നു. നേരത്തേ സ്ഥാപിച്ച നിരവധി അതിർത്തിക്കല്ലുകൾ കാണാതായി. ഏറ്റെടുക്കലുമായി മുന്നോട്ടുപോകുന്നതിനുമുമ്പ് ഭൂമി വ്യക്തമായി തിരിച്ചറിയുന്നതിനും അതിർത്തി നിർണയിക്കുന്നതിനും കൈമാറ്റം സുഗമമാക്കുന്നതിനും റീ-സർവേ ആവശ്യപ്പെട്ട് വിമാനത്താവളം അതോറിറ്റി അധികൃതർ കെ.എസ്.ഐ.ഐ.ഡി.സിക്ക് കത്തെഴുതിനാലാണ് സർവേ നടപടി.
എയർപോർട്ട് അതോറിറ്റി ഉദ്യോഗസ്ഥർ, അതോറിറ്റിയിലെ ജിയോഗ്രാഫിക് ഇൻഫർമേഷൻ സിസ്റ്റം (ജി.ഐ.എസ്) അനലിസ്റ്റ്, കെ.ഐ.എ.ഡി.ബി സർവേയർ എന്നിവരുടെ സാന്നിധ്യത്തിൽ മാറാസെ, മണ്ടക്കള്ളി ഗ്രാമങ്ങളിൽ ജെ.എം.സി മാപ്പുകൾ ഉപയോഗിച്ച് പുനർസർവേ നടത്തി. അതിർത്തി അടയാളങ്ങളും സർവേ കല്ലുകൾ പുനഃസ്ഥാപിച്ചു.
റൺവേ വിപുലീകരണത്തിന്റെ ഭാഗമായി മൈസൂരു-നഞ്ചൻകോട് ഹൈവേ അലൈൻമെന്റിൽ മാറ്റം വരുത്തുന്നുണ്ട്. വിമാനത്താവള പരിസരത്ത് മൂന്നുകിലോമീറ്റർ തുരങ്കം നിർമിക്കാനും പദ്ധതിയുണ്ട്. റൺവേക്ക് താഴെയായി കടന്നുപോകുന്ന തുരങ്കഭാഗം ഉൾപ്പെടുന്ന മൂന്നു കിലോമീറ്റർ ബൈപ്പാസ് റോഡ് നിർമിക്കാനും പദ്ധതിയുണ്ട്.
SUMMARY: Mysuru Airport runway expansion; final inspection completed















