ന്യൂഡല്‍ഹി: മണിപ്പൂരിലുണ്ടായ സംഘര്‍ഷത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. ഉഖ്‌റുല്‍ ജില്ലയിലാണ് സംഘര്‍ഷമുണ്ടായത്. രണ്ട് വ്യത്യസ്ത സംഭവങ്ങളിലായാണ് മൂന്ന് പേര്‍ കൊല്ലപ്പെട്ടത്. വെള്ളിയാഴ്ചയായിരുന്നു സംഭവം. നിരവധി പേർക്ക് ആക്രമണത്തിൽ പരുക്കേറ്റു. അക്രമികൾ വീടുകൾക്ക് തീയിട്ടു. ഇന്നലെ ഉക്രുലിൽ നാഗ വില്ലേജ് ഗാർഡ് അംഗം കൊല്ലപ്പെട്ടിരുന്നു. കാംജോങ് ജില്ലയിലെ ചാട്രിക് ഖുള്ളെൻ സ്വദേശി ഹോർഷാക്മി ജമാങ് (29) ആണ് കൊല്ലപ്പെട്ടത്.സിനകൈതൈയിൽ പട്രോളിംഗ് ഓപ്പറേഷനിടയിലായിരുന്നു സംഭവം.
നാഗ, കുക്കി വിഭാഗങ്ങളിലെ ആയുധധാരികളായ ആളുകള്‍ തമ്മില്‍ വെടിവെപ്പുണ്ടായതാണ് ആദ്യത്തെ സംഭവമെന്ന് പോലീസ് അറിയിച്ചു. സിനാകേയ്‌തേയ് ഗ്രാമത്തില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സംഘര്‍ഷമുണ്ടായത്.
മറ്റൊരു സംഘര്‍ഷമുണ്ടായത് മുല്ലം ഗ്രാമത്തിലാണെന്നും പോലീസ് അറിയിച്ചു. കുക്കികള്‍ക്ക് സ്വാധീനമുള്ള ഗ്രാമത്തില്‍ നടന്ന വെടിവെപ്പില്‍ രണ്ട് പേരാണ് കൊല്ലപ്പെട്ടത്. നാഗ കേഡര്‍മാര്‍ കുക്കികളെ ആക്രമിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. മുല്ലം ഗ്രാമത്തില്‍ നാഗ വിഭാഗക്കാര്‍ അതിക്രമിച്ച് കയറി ആക്രമം നടത്തുകയായിരുന്നുവെന്ന് കുക്കി സംഘടനകള്‍ ആരോപിച്ചു. വെള്ളിയാഴ്ച അഞ്ചരയോടെയാണ് സംഘര്‍ഷമുണ്ടായതെന്നും കുക്കി സംഘടനകളുടെ പ്രതിനിധികള്‍ അറിയിച്ചു.
ഉക്‌റുല്‍ ജില്ല നാഗകള്‍ക്ക് സ്വാധീനമുള്ള ജില്ലയാണ്. ഈ വര്‍ഷം ഫെബ്രുവരി മുതല്‍ മേഖലയില്‍ ചെറു സംഘര്‍ഷങ്ങളുണ്ടായിട്ടുണ്ട്. ഇതോടെ മെയ്‌തേയ്-കുക്കി സംഘര്‍ഷത്തിനൊപ്പം പുതിയൊരു പോര്‍മുഖം കൂടിയാണ് മണിപ്പൂരില്‍ തുറക്കുന്നത്.
2023 മേയ് 3നാണ് മണിപ്പൂരിൽ മെയ്തി -കുക്കി വംശീയ കലാപം പൊട്ടിപ്പുറപ്പെട്ടത്. രണ്ടു വർഷം പിന്നിടുമ്പോഴും സമാധാനം പുനഃസ്ഥാപിക്കാനാകാതെ അസ്ഥിരമായ സാഹചര്യമാണ്. ഭൂരിപക്ഷമായ മെയ്തി വിഭാഗത്തെ പട്ടികവർഗ്ഗ (ST) പദവിയിൽ ഉൾപ്പെടുത്താനുള്ള നീക്കത്തിനെതിരെ ആദിവാസി ഗോത്ര വിഭാഗങ്ങൾ (കുക്കി) നടത്തിയ മാർച്ചാണ് കലാപത്തിന് തുടക്കമിട്ടത്. കലാപത്തിൽ നൂറുകണക്കിന് ആളുകൾ കൊല്ലപ്പെടുകയും, 60,000-ത്തിലധികം പേർ പലായനം ചെയ്യുകയും ചെയ്തു.















