പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസില്‍ പ്രതി ചെന്താമരയുടെ ശിക്ഷാവിധി പറയുന്നത് നാളത്തേക്ക് മാറ്റി. ശിക്ഷാവിധിക്ക് മുമ്പുള്ള വാദം പൂര്‍ത്തിയായി. ചെന്താമരയെ നാളെ ഓണ്‍ലൈനായാകും ഹാജരാക്കുക. പാലക്കാട് അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കേസില്‍ വിധി പറയുക. ബിഎന്‍എസ് 103(I), 126 (II) വകുപ്പുകള്‍ പ്രകാരം ചെന്താമര കുറ്റക്കാരനെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.
പ്രതിക്ക് വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. മുന്‍കൂര്‍ തയ്യാറെടുപ്പുകള്‍ നടത്തിയാണ് പ്രതി കൊലപാതകങ്ങള്‍ നടത്തിയത്. ഇയാള്‍ സമൂഹത്തിന് തന്നെ ഭീഷണിയാണ്. ഇനിയും കുറ്റകൃത്യം നടത്താന്‍ സാധ്യതയുണ്ട്. പ്രതിക്ക് മാനസാന്തരം ഉണ്ടാകാന്‍ സാധ്യതയില്ല. പുഷ്പ, ശിവരാജന്‍ തുടങ്ങിയ അയല്‍വാസികള്‍ക്ക് പ്രതിയില്‍ നിന്ന് ഭീഷണിയുണ്ട്. മറ്റുള്ളവരുടെ സുരക്ഷ പരിഗണിക്കണമെന്നും പബ്ലിക് പ്രോസിക്യൂട്ടര്‍ എം ജെ വിജയകുമാര്‍ കോടതിയില്‍ പറഞ്ഞു.
2025 ജനുവരി 27നാണ് അയല്‍വാസികളായ സുധാകരനെയും അമ്മ ലക്ഷ്മിയെയും ചെന്താമര (ചെന്താമരാക്ഷന്‍- 60) വെട്ടിക്കൊലപ്പെടുത്തിയത്. കൃത്യത്തിനുശേഷം വനമേഖലയിലേക്ക് കടന്ന പ്രതിക്കായി പൊലീസും നാട്ടുകാരും ചേര്‍ന്ന് രണ്ടു ദിവസം വ്യാപക തിരച്ചില്‍ നടത്തിയിരുന്നു. ജനുവരി 28ന് രാത്രി 11ഓടെ പോത്തുണ്ടി മാട്ടായി വനമേഖലയില്‍നിന്നാണ് ചെന്താമരയെ പോലീസ് കസ്റ്റഡിയിലെടുത്തത്.
കൊലപാതകത്തിന് ഉപയോഗിച്ച കത്തി വാങ്ങിയ എലവഞ്ചേരിയില്‍ ഫെബ്രുവരി അഞ്ചിന് തെളിവെടുപ്പ് നടത്തി. തുടര്‍ന്ന് ഫെബ്രുവരി 18ന് ചെന്താമരയുടെ മുന്‍ കൊലക്കേസിലെ ജാമ്യം കോടതി റദ്ദാക്കി. 2019ല്‍ സുധാകരന്റെ ഭാര്യ സജിതയെ കൊലപ്പെടുത്തിയ കേസില്‍ ലഭിച്ച ജാമ്യത്തിലാണ് ഇയാള്‍ പുറത്തിറങ്ങിയിരുന്നത്. ഭാര്യയും മകളും പിണങ്ങിപ്പോകാന്‍ കാരണം അയല്‍വാസിയായ സജിതയും കുടുംബവുമാണെന്ന സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. 2019 ആഗസ്ത് 31നാണ് സജിതയെ വീട്ടില്‍ക്കയറി വെട്ടിക്കൊലപ്പെടുത്തിയത്. സജിത കൊലക്കേസില്‍ ചെന്താമരയ്ക്ക് ഇരട്ടജീവപര്യന്തവും മൂന്നേകാല്‍ ലക്ഷം രൂപ പിഴയും ശിക്ഷവിധിച്ചിരുന്നു. ഈ കേസില്‍ 2022ല്‍ ജാമ്യത്തിലിറങ്ങിയശേഷം വ്യവസ്ഥകള്‍ ലംഘിച്ചാണ് പോത്തുണ്ടിയില്‍ താമസിച്ചതെന്നും അന്വേഷണസംഘം കണ്ടെത്തിയിരുന്നു.
മാര്‍ച്ച് മൂന്നിന് കേസിലെ പ്രധാന സാക്ഷികളുടെ രഹസ്യമൊഴി ചിറ്റൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ രേഖപ്പെടുത്തി. മാര്‍ച്ച് 25ന് പൊലീസ് 480 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചു. 132 സാക്ഷികള്‍, മുപ്പതിലധികം രേഖകള്‍, ഫൊറന്‍സിക് പരിശോധനാഫലം ഉള്‍പ്പെടെയുള്ള ശാസ്ത്രീയ തെളിവുകള്‍ എന്നിവയാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയത്. ഫെബ്രുവരി 23 മുതല്‍ മെയ് ആറുവരെയായിരുന്നു വിചാരണ. കേസില്‍ വിസ്തരിച്ച സാക്ഷികളില്‍ നാലുപേര്‍ കൂറുമാറി.
SUMMARY: Nenmara double murder case: Sentencing tomorrow, arguments complete
















