കോഴിക്കോട്: നിപ വൈറസ് ബാധ സ്ഥിരീകരിച്ച ഫറോക്ക് സ്വദേശിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസൊലേഷൻ വാർഡിലേക്ക് മാറ്റി. രോഗിയുടെ നില ഗുരുതരമാണ്. മെഡിക്കല്‍ കോളേജിലെ ലാബില്‍ നടത്തിയ പ്രാഥമിക പരിശോധനയിലായിരുന്നു രോഗ ബാധ കണ്ടെത്തിയത്. സ്രവ സാംപിള്‍ പൂനെ വൈറോളജി ലാബിലേക്ക് അയച്ചിട്ടുണ്ട്.
യുവാവിൻ്റെ റൂട്ട് മാപ്പ് ഇന്ന് തയ്യാറാക്കും. അടുത്ത് സമ്പർക്കം ഉള്ളവരെ ഇന്നലെ തന്നെ ക്വാറൻ്റൈനില്‍ പ്രവേശിപ്പിച്ചിരുന്നു. മെഡിക്കല്‍ കോളേജില്‍ പ്രത്യേക ക്രമീകരണങ്ങള്‍ ഏർപ്പെടുത്തിയിട്ടുണ്ട്. 40 കാരനായ ഫറൂഖ് സ്വദേശിക്കാണ് നിലവില്‍ രോഗം ബാധിച്ചത്. രോഗലക്ഷണങ്ങളോടെ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു ഇദ്ദേഹം. രോഗലക്ഷണങ്ങളില്‍ സംശയം തോന്നിയ ഡോക്ടർമാർ ശ്രവം പരിശോധനയ്ക്ക് അയക്കുകയായിരുന്നു.
പ്രാഥമിക പരിശോധനാ ഫലം പോസിറ്റീവ് ആയതിനെത്തുടർന്ന് ആരോഗ്യവകുപ്പ് അതീവ ജാഗ്രതയിലാണ്. അതേസമയം, വീണ്ടും നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ക്രമീകരണങ്ങള്‍ ഏർപ്പെടുത്തി. നിപ ഐസൊലേഷൻ വാർഡ് പ്രവർത്തിക്കുന്നതിനാല്‍ PAY Ward മേഖലയിലും പരിസര പ്രദേശങ്ങളിലും രോഗനിയന്ത്രണത്തിന്റെയും സുരക്ഷയുടെയും ഭാഗമായിട്ടാണ് ക്രമീകരണങ്ങള്‍.
SUMMARY: Condition of confirmed Nipah patient critical; restrictions in Kozhikode Medical College
















