ബെംഗളൂരു: കർണാടകയിൽ അടുത്ത രണ്ട് ദിവസവും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തീരദേശ-മലയോര മേഖലയിലെ ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഉഡുപ്പി, ദക്ഷിണ കന്നഡ, ഉത്തര കന്നഡ, കൊടഗ്, ചിക്കമഗളൂരു, ശിവമൊഗ്ഗ, ഹാസൻ ജില്ലകളിലാണ് കനത്ത മഴയ്ക്ക് സാധ്യതയുള്ളത്. ചിലയിടങ്ങളിൽ മണിക്കൂറിൽ 40–50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.
കനത്ത മഴയെ തുടർന്ന് തുംഗഭദ്ര, കബിനി ഉൾപ്പെടെയുള്ള നദികളിലെ ജലനിരപ്പ് ഉയരുന്നുണ്ട്. മലയോര മേഖലകളിൽ മണ്ണിടിച്ചിലിനും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടിനും സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിർദേശിച്ചു. നദികളിലും തോടുകളിലും ഇറങ്ങരുതെന്നും അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
കാലാവസ്ഥാ സ്ഥിതിഗതികൾ വിലയിരുത്തി ആവശ്യമായ മുൻകരുതൽ നടപടികൾ ജില്ലാ ഭരണകൂടങ്ങൾ സ്വീകരിച്ചുവരികയാണ്. മഴയുടെ ശക്തി കണക്കിലെടുത്ത് വിവിധ ജില്ലകളിൽ സാഹചര്യം നിരന്തരം നിരീക്ഷിക്കുന്നുണ്ടെന്നും അധികൃതർ അറിയിച്ചു.
SUMMARY: Rains to continue in Karnataka; Yellow alert in seven districts
















