കൊച്ചി: റിപ്പോർട്ടർ ടിവിക്കെതിരെ നോട്ടീസ് അയച്ച് കിറ്റെക്‌സ് എംഡി സാബു എം. ജേക്കബ്. കിറ്റക്‌സ് ഗ്രൂപ്പിനെതിരേ വ്യാജവാർത്ത നൽകിയെന്ന് കാട്ടിയാണ് 250 കോടി രൂപ നഷ്ട പരിഹാരം ആവശ്യപ്പെട്ട് നോട്ടീസ് അയച്ചിരിക്കുന്നത്. തന്നെ മനപ്പൂർവ്വം ഉപദ്രവിക്കാൻ ശ്രമിക്കുന്നതായും ന്യൂസ് ചാനൽ കയ്യിലുണ്ടെന്ന് കരുതി ആരെയും കരി വാരിത്തേക്കാമെന്ന് കരുതരുതെന്നും സാബു എം. ജേക്കബ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
സാബു എം. ജേക്കബ് പ്രസിഡന്റായ ട്വന്റി20 പാര്‍ട്ടി, കഴിഞ്ഞ ദിവസം ബി.ജെ.പി നേതൃത്വം നല്‍കുന്ന എന്‍.ഡി.എയുടെ ഘടക കക്ഷിയായിരുന്നു. എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റിന്റെ അറസ്റ്റ് ഭയന്നാണ് ട്വന്റി20 നീക്കമെന്ന വാര്‍ത്ത റിപ്പോര്‍ട്ടര്‍ ടിവി സംപ്രേഷണം ചെയ്തിരുന്നു. തുടര്‍ച്ചയായ ദിവസങ്ങളില്‍ നികുതി വെട്ടിച്ചെന്നും, നിരവധി നിയമ ലംഘനങ്ങള്‍ നടത്തിയെന്നും കാട്ടി നിരന്തരം വാര്‍ത്ത നൽകിയതിന് എതിരെയാണ് നഷ്ട പരിഹാരം ആവശ്യപ്പെട്ട് നോട്ടിസ് അയച്ചത്.
റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനി പ്രൈവറ്റ് ലിമിറ്റഡിന്‍റെ മാനേജിംഗ് എഡിറ്റര്‍ ആന്‍റോ അഗസ്റ്റ്യന്‍, മാനേജിങ് ഡയറക്ടര്‍ കെ.ജെ.ജോസ്, ഡയറക്ടര്‍ മെല്‍ബി ജോസ്, ചെയര്‍മാന്‍ റോജി അഗസ്റ്റ്യന്‍, വൈസ് ചെയര്‍മാന്‍ ജോസ്‌കുട്ടി അഗസ്റ്റ്യന്‍, ജീവനക്കാരും ചാനലിലെ റിപ്പോര്‍ട്ടര്‍മാരുമായ അരുണ്‍ കുമാര്‍, സ്മൃതി പരിത്തിക്കാട്, ടി.വി സുനില്‍, ജിമ്മി ജെയിംസ്, ടി.വി പ്രസാദ്, എസ്.എസ്.സരന്‍, വിനീത വേണു, അര്‍ജുന്‍ മട്ടന്നൂര്‍ എന്നിവര്‍ക്കും ഇന്‍ഡോ ഏഷ്യന്‍ ന്യൂസ് ചാനല്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്കും മാനേജിങ് ഡയറക്ടര്‍ നികേഷ് കുമാര്‍, ഡയറക്ടര്‍ റാണി വര്‍ഗീസ് എന്നിങ്ങനെ 16 പേര്‍ക്കാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ഇവര്‍ക്കെതിരെ സിവിലായും ക്രിമിനലായും കേസുകള്‍ ഫയല്‍ ചെയ്യുന്നതിനൊപ്പം പ്രതികളുടെ വസ്തുവകകള്‍ അറ്റാച്ച് ചെയ്യുന്നതടക്കമുളള നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് സാബു ജേക്കബ് അറിയിച്ചു.
അനേകം കേസുകളില്‍ പ്രതികളായ ഇവര്‍ക്ക് ചാനല്‍ നടത്തിപ്പിനുള്ള ലൈസന്‍സ് ഇൻഫര്‍മേഷന്‍ മന്ത്രാലയമോ, ആഭ്യന്തര മന്ത്രാലയമോ നൽകിയതായി അറിയില്ല. മാത്രമല്ല, ചാനല്‍ ലൈസന്‍സിനായുള്ള അപേക്ഷ ദേശീയ സുരക്ഷ പ്രശ്‌നം ചൂണ്ടിക്കാട്ടി മന്ത്രാലയങ്ങള്‍ നിരസിച്ചതാണ്. രാജ്യത്തെ പല നിയമ വ്യവസ്ഥയും പാലിക്കാതെയാണ് ഇവര്‍ ചാനല്‍ നടത്തുന്നത്. ഇതിനെതിരെ പരാതി നല്‍കുമെന്ന് സാബു ജേക്കബ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
SUMMARY: Sabu M. Jacob seeks Rs 250 crore compensation from Reporter Channel
















