ബെംഗളൂരുവിൽ വിഷ്ണുമംഗലം കുമാർ, എസ് കെ നായർ, സുഷമശങ്കർ, തങ്കച്ചൻ പന്തളം, അർച്ചന സുനിൽ എന്നിങ്ങനെ ഒരുകൂട്ടം സാഹിത്യ സ്നേഹികൾ തുടങ്ങിയ ലോക മലയാളി എഴുത്തുകാരെ ഒരുമിപ്പിക്കുന്ന സാഹിത്യയാത്രയാണ് സുരഭിലം ഗ്ലോബൽ.
ഒരു ഭാഷ ജീവിക്കുന്നത് അതിന്റെ നാടിന്റെ അതിർത്തിക്കുള്ളിലല്ല. ആ ഭാഷയെ നെഞ്ചോട് ചേർത്ത് ജീവിക്കുന്ന മനുഷ്യരുടെ ഹൃദയങ്ങളിലാണ്. ആ സത്യം തിരിച്ചറിഞ്ഞ ഒരാളായ ബെംഗളൂരുവിലെ വിദ്യാഭ്യാസ-സാംസ്കാരിക പ്രവർത്തകൻ എസ്. കെ. നായരുടെ സപ്തതി ആഘോഷത്തോടെ 2024ൽ തുടക്കമിട്ടതാണ് ഈ കൂട്ടായ്മ.
മലയാളം കേരളത്തിന് പുറത്തും ശക്തമായി ശ്വസിക്കുന്നുണ്ടെന്ന് വിശ്വസിച്ച അദ്ദേഹവും സുഹൃത്തുക്കളും , ആ വിശ്വാസത്തെ ഒരു പ്രസ്ഥാനമാക്കി മാറ്റുകയായിരുന്നു. അതിന്റെ പേരാണ് സുരഭിലം ഗ്ലോബൽ. ഇന്ന് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളെയും വിദേശരാജ്യങ്ങളെയും ബന്ധിപ്പിക്കുന്ന മലയാളി എഴുത്തുകാരുടെ ഏറ്റവും സജീവമായ സാഹിത്യ കൂട്ടായ്മകളിലൊന്നായി അത് വളർന്നിരിക്കുകയാണ്.
ഈ യാത്രയുടെ മൂന്നാം അധ്യായമാണ് ‘സർഗ്ഗസംഗമം 2026’. ഓഗസ്റ്റ് 16-ന് ബെംഗളൂരുവിലെ കൈരളി നികേതൻ ഓഡിറ്റോറിയത്തിൽ, ബാംഗ്ലൂർ കേരള സമാജത്തിന്റ ആഭിമുഖ്യത്തിൽ നടക്കുന്ന ഈ സാഹിത്യസംഗമം ഒരു പരിപാടി മാത്രമല്ല; ലോകമെമ്പാടുമുള്ള മലയാളി എഴുത്തുകാരുടെ വാർഷിക കുടുംബസംഗമം കൂടിയാണ്.

എസ്. കെ. നായർ വർഷങ്ങളായി വിദ്യാഭ്യാസരംഗത്തും സാമൂഹിക-സാംസ്കാരിക മേഖലയിലും സജീവസാന്നിധ്യമാണ്. വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കൊപ്പം സാഹിത്യത്തെയും ഭാഷയെയും ഒരുപോലെ സ്നേഹിച്ച അദ്ദേഹം, കേരളത്തിന് പുറത്തുള്ള മലയാളി എഴുത്തുകാർക്ക് ആവശ്യമായ അംഗീകാരവും വേദിയും ലഭിക്കുന്നില്ലെന്ന തിരിച്ചറിവിൽ നിന്നാണ് സുരഭിലം ഗ്ലോബലിന് രൂപം നൽകിയത്.
2024-ൽ വെറും അറുപത്തിയഞ്ചോളം എഴുത്തുകാരെ പങ്കെടുപ്പിച്ച് ആരംഭിച്ച ചെറിയ സാഹിത്യസംഗമം പിന്നീട് ഒരു വാട്സ്ആപ്പ് കൂട്ടായ്മയായി വികസിച്ചു. ഇന്ന് ബെംഗളൂരു, മൈസൂരു, ചെന്നൈ, ഹൈദരാബാദ്, പൂനെ, മുംബൈ, കൊൽക്കത്ത, ഡൽഹി, ഗുജറാത്ത്, ഷാർജ, ഒമാൻ, മലേഷ്യ, ലണ്ടൻ തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഇരുന്നൂറിലധികം മലയാളി എഴുത്തുകാർ ഈ കൂട്ടായ്മയിൽ സജീവമാണ്.
സാഹിത്യം വെറും വായനയിൽ അവസാനിക്കുന്നതല്ലെന്ന ചിന്തയാണ് സുരഭിലം ഗ്ലോബലിന്റെ പ്രവർത്തനങ്ങളിൽ പ്രതിഫലിക്കുന്നത്. പുതിയ എഴുത്തുകാരെ കണ്ടെത്തുക, അവർക്ക് പ്രസിദ്ധീകരണാവസരങ്ങൾ ഒരുക്കുക, സാഹിത്യചർച്ചകൾ സംഘടിപ്പിക്കുക, തലമുറകളെ ബന്ധിപ്പിക്കുന്ന സംവാദങ്ങൾ സൃഷ്ടിക്കുക, പ്രവാസി മലയാളികളുടെ അനുഭവങ്ങളെ സാഹിത്യചരിത്രത്തിന്റെ ഭാഗമാക്കുക എന്നിവയാണ് ഈ കൂട്ടായ്മയുടെ പ്രധാന ലക്ഷ്യങ്ങൾ.
അതിന്റെ ഏറ്റവും വലിയ തെളിവാണ് ‘സുരഭിലം 2025’ എന്ന ബൃഹത് സാഹിത്യസമാഹാരം. കഥകളും കവിതകളും ലേഖനങ്ങളും ഓർമ്മക്കുറിപ്പുകളും ഉൾപ്പെടെ 125 സൃഷ്ടികൾ ഉൾക്കൊള്ളുന്ന ഏകദേശം 500 പേജുകളുള്ള ഈ ഗ്രന്ഥം പ്രവാസി മലയാളി എഴുത്തുകാരുടെ സർഗശേഷിയുടെ ശക്തമായ രേഖയായി മാറി. അത് ഒരു പുസ്തകപ്രകാശനം മാത്രമായിരുന്നില്ല; കേരളത്തിന് പുറത്തും മലയാളസാഹിത്യം സമൃദ്ധമായി വിരിയുന്നുവെന്ന പ്രഖ്യാപനമായിരുന്നു.

ഈ വർഷവും ‘സുരഭിലം 2026’ സാഹിത്യസമാഹാരം സർഗ്ഗസംഗമത്തിന്റെ ഭാഗമായി പുറത്തിറങ്ങും. തുടക്കക്കാരും മുതിർന്നവരുമായ 135 എഴുത്തുകാരുടെ രചനകൾ ഒരേ പുസ്തകത്തിൽ അവതരിപ്പിക്കുന്ന ഈ സംരംഭം മലയാളസാഹിത്യത്തിന് പുതിയ ശബ്ദങ്ങളെ സമ്മാനിക്കുമെന്ന പ്രതീക്ഷയിലാണ് സംഘാടകർ.
സർഗ്ഗസംഗമം 2026-ൽ സാഹിത്യസെമിനാറുകൾ, പുസ്തകപ്രകാശനങ്ങൾ, പുസ്തകചന്ത, കവിയരങ്ങുകൾ, എഴുത്തുകാരുമായുള്ള സംവാദങ്ങൾ, സാംസ്കാരിക പരിപാടികൾ, പ്രസാധകരുമായുള്ള ആശയവിനിമയം, വിദേശരാജ്യങ്ങളിലുള്ള എഴുത്തുകാരുടെ ഓൺലൈൻ പങ്കാളിത്തം തുടങ്ങി വൈവിധ്യമാർന്ന പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. കേരളത്തിലെ പ്രമുഖ സാഹിത്യകാരന്മാരും വിദ്യാഭ്യാസ പ്രവർത്തകരും സാംസ്കാരിക രംഗത്തെ പ്രമുഖരും പങ്കെടുക്കും.
സാഹിത്യപ്രവർത്തനത്തെ ഡിജിറ്റൽ കാലത്തോട് ചേർത്ത് നിർത്താനും സംഘടകർ ശ്രദ്ധ ചെലുത്തുന്നു. അംഗങ്ങളുടെ വിവരങ്ങൾ, അവരുടെ പുസ്തകങ്ങൾ, സാഹിത്യവാർത്തകൾ, ആന്തോളജികൾ, ആഗോള എഴുത്തുകാരുടെ ഡയറക്ടറി എന്നിവ ഉൾക്കൊള്ളുന്ന സമഗ്രമായ സുരഭിലം ഗ്ലോബൽ വെബ്സൈറ്റ് ഉടൻ യാഥാർഥ്യമാകുമെന്നും പദ്ധതികൾ വ്യക്തമാക്കുന്നു.
ഇന്ന് മലയാളസാഹിത്യത്തിന്റെ വലിയ വെല്ലുവിളികളിലൊന്ന് കേരളത്തിന് പുറത്തുള്ള എഴുത്തുകാരെ മുഖ്യധാരയുമായി ബന്ധിപ്പിക്കുക എന്നതാണ്. ആ ദൗത്യം നിശബ്ദമായി ഏറ്റെടുത്തിരിക്കുകയാണ് സുരഭിലം ഗ്ലോബൽ. സാഹിത്യം മത്സരത്തിന്റേതല്ല, കൂട്ടായ്മയുടേതാണ് എന്ന വിശ്വാസമാണ് സുരഭിലത്തിന്റെ ഓരോ സംരംഭത്തിന്റെയും അടിത്തറ. സാംസ്‌കാരിക പരിപാടികൾ സംഘടിപ്പിക്കുന്ന സംഘാടകൻ എന്നതിലുപരി, എഴുത്തുകാരെ പരസ്പരം ബന്ധപ്പെടുത്തുന്ന ദൗത്യമാണ് എസ് കെ നായരും സംഘവും ഏറ്റെടുത്തിരിക്കുന്നത്.
















