കോഴിക്കോട്: ഷൂട്ടിങ് താരമായ വിദ്യാർഥിയെ വീട്ടില്‍ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. വിദ്യാര്‍ഥി സ്വയം വെടിവച്ച് മരിച്ചു എന്നാണ് നിഗമനം. കോഴിക്കോട് പന്തീരാങ്കാവിലാണ് സംഭവം. പന്തീരങ്കാവ് പാറക്കുളം റോഡില്‍ എടക്കാട്ട് പുറത്ത് മണാല്‍ ഷിബുവിന്റെ മകൻ കാർത്തിക് (19) ആണ് മരിച്ചത്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലാണ്.
ചൊവ്വാഴ്ച രാത്രി ഏഴേ കാലോടെയാണ് സംഭവം. വീടിന്റെ മുകള്‍ നിലയില്‍ വെടിയൊച്ച കേട്ട് വീട്ടുകാര്‍ എത്തിയപ്പോള്‍ തലയില്‍ വെടിയേറ്റ് രക്തത്തില്‍ കുളിച്ച നിലയില്‍ കിടക്കുന്ന യുവാവിനെയാണ് കണ്ടത്. ഉടനെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിക്കുകയായിരുന്നു. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. സ്വയം വെടിവെച്ചതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
കോഴിക്കോട് റൈഫിള്‍ ക്ലബ് അംഗമായ കാര്‍ത്തിക്കിന് സ്വന്തമായി ലൈസന്‍സുളള തോക്കുണ്ട്.മൂന്നുതവണ ദേശീയ ചാമ്പ്യൻഷിപ്പില്‍ പങ്കെടുത്തിട്ടുണ്ട്. കുറ്റിക്കാട്ടൂർ എ.ഡബ്യു.എച്ച്. എൻജിനിയറിങ് കോളേജിലെ ബി.ടെക് എ.ഡി. വിദ്യാർഥിയാണ് കാർത്തിക്. അബദ്ധത്തില്‍ വെടിപൊട്ടിയതാണോ എന്നും അന്വേഷിക്കുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.
SUMMARY: Shooting star student found shot dead at home
















