പാലക്കാട്: എസ്‌ഐആറില്‍ പ്രവാസികള്‍ നല്‍കിയ അപേക്ഷകള്‍ കൂട്ടത്തോടെ തള്ളി തിരഞ്ഞെടുപ്പ് കമ്മീഷൻ. ബന്ധുവിന്റെ എപ്പിക് നമ്പർ രേഖപ്പെടുത്തിയില്ല, ജനന സ്ഥലം ചേർത്തില്ല തുടങ്ങിയ കാരണങ്ങള്‍ പറഞ്ഞാണ് വോട്ട് വെട്ടിയത്. വിവരങ്ങള്‍ നല്‍കാൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റില്‍ ഓപ്ഷനും ഉണ്ടായിരുന്നില്ല. ഇതോടെ നിരവധി പേരാണ് വോട്ടർ പട്ടികയില്‍ നിന്ന് പുറത്താക്കപ്പെടുന്നത്.
ഒമാനില്‍ പ്രവാസിയായ എറണാംകുളം സ്വദേശിനിയുടെ ഫോം 6 A പ്രകാരം നല്‍കിയ അപേക്ഷ നിരസിച്ചതിന് കാരണമായി കമ്മീഷൻ വെബ്സൈറ്റില്‍ പറയുന്നത് ബന്ധുവിൻ്റെ എപ്പിക് നമ്പർ രേഖപ്പെടുത്തിയില്ല എന്നാണ്. എന്നാല്‍ ബന്ധുവിൻ്റെ എപ്പിക് നമ്പർ നല്‍കാൻ ഫോം 6 A യില്‍ ഓപ്ഷൻ ഇല്ല. ഫോം 6ല്‍ ഈ ഓപ്ഷൻ ഉണ്ട്. പ്രവാസി അപേക്ഷകർക്കും ഇതിന് സമാനമായ ഒപ്ഷൻ വേണമെന്ന ആവശ്യം നേരത്തെ ഉയർന്നിരുന്നെങ്കിലും കമ്മീഷൻ അത് പരിഗണിച്ചില്ല.
ഇപ്പോള്‍ അതേ കാരണം പറഞ്ഞ് അപേക്ഷകള്‍ തള്ളുകയാണ്. സൗദിയില്‍ പ്രവാസിയായ എറണാകുളം സ്വദേശിയുടെ അപേക്ഷ തള്ളിത് അപേക്ഷകന്റെ ബൂത്ത് മാറി എന്ന കാരണം പറഞ്ഞാണ്. ഇലക്ടറല്‍ രജിസ്ട്രേഷൻ ഓഫീസറാണ് 6 എ അപേക്ഷകള്‍ ബൂത്ത് ലവല്‍ ഓഫീസർമാർക്ക് അയക്കുന്നത്. ബൂത്ത് മാറിയെന്ന കാരണം പറഞ്ഞ് അപേക്ഷ തള്ളുന്നതും ഇതേ ഇആർഒമാർ തന്നെ.
ഇന്ത്യക്ക് പുറത്ത് ജനിച്ചവരില്‍ നിന്ന് ലഭിച്ച അപേക്ഷകളാണ് ഇതുപോലെ ജനന സ്ഥലം രേഖപെടുത്തിയില്ല എന്ന കാരണത്താല്‍ തള്ളിയത്. എന്നാല്‍ വിദേശത്ത് ജനിച്ചവർക്ക് ജനന സ്ഥലം ഓണ്‍ലൈനായി ചേർക്കാൻ കമ്മീഷൻ അവസരം നല്‍കിയിരുന്നില്ല. നേരിട്ട് അപേക്ഷ നല്‍കിയ ആളുകളുടെ അപേക്ഷയാണ് നിലവില്‍ തള്ളിയിരിക്കുന്നത്.
SUMMARY: SIR; Election Commission rejects applications submitted by expatriates en masse















