മുംബൈ: വന്ദേഭാരത് എക്‌സ്‌പ്രസിനുള്ളിൽ പാമ്പിനെ വിട്ട് യാത്രക്കാരെ പരിഭ്രാന്തിയിലാക്കിയ യുവാവ് അറസ്റ്റില്‍. നാസിക് സ്വദേശി ജഗൻ അർജുൻ ഭാലെയെയാണ് റെയിൽവേ സംരക്ഷണ സേന അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഡിസംബർ 27-ന് മുംബൈ – സോലാപുർ വന്ദേഭാരത് എക്‌സ്‌പ്രസിലെ (22225) സി-16 കോച്ചിലെ ശുചിമുറിക്കുള്ളിലാണ് പാമ്പിനെ കണ്ടെത്തിയത്. പാമ്പിനെ കണ്ടയുടൻ ജീവനക്കാർ ശുചിമുറി പൂട്ടുകയും കൺട്രോൾ റൂമിൽ വിവരം അറിയിക്കുകയും ചെയ്തു. തുടർന്ന് ട്രെയിൻ സോലാപുറിലെത്തിയപ്പോഴാണ് പാമ്പിനെ സുരക്ഷിതമായി പിടികൂടാൻ സാധിച്ചത്.
സംഭവത്തിൽ ആർപിഎഫ് നടത്തിയ വിശദമായ അന്വേഷണത്തിലും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിലുമാണ് പ്രതിയെ തിരിച്ചറിഞ്ഞത്. വെറുതെ ഒരു രസത്തിന് വേണ്ടിയാണ് താൻ ഇത് ചെയ്തതെന്ന് ചോദ്യം ചെയ്യലിൽ പ്രതി സമ്മതിച്ചതായി റിപ്പോർട്ടുകൾ പറയുന്നു.
ജഗനെ കല്യാണിലെ റെയിൽവേ കോടതിയിൽ ഹാജരാക്കി 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. യാത്രക്കാരുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന ഇത്തരം പ്രവൃത്തികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് റെയിൽവേ അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
SUMMARY: Snake released during Vande Bharat; accused arrested















