തിരുവനന്തപുരം: കാപ്പാ തടവുകാരനായ തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി കൗണ്‍സിലർ ആർ സുഗതന്റെ സത്യപ്രതിജ്ഞ ജയിലില്‍ നടത്താമെന്ന് സംസ്ഥാന സർക്കാർ. കാപ്പാ തടവില്‍ നിന്ന് ഇടക്കാലമോചനം നല്‍കരുതെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിക്കുമെന്നാണ് വിവരം. വിയ്യൂർ ജയിലില്‍ സത്യപ്രതിജ്ഞക്കുള്ള സൗകര്യങ്ങള്‍ ഒരുക്കാമെന്നും ചട്ടപ്രകാരം സത്യപ്രതിജ്ഞയ്ക്ക് തടസം ഇല്ലെന്നും സർക്കാർ കോടതിയെ അറിയിക്കും.
സുഗതന് ജയിലില്‍ സത്യപ്രതിജ്ഞ ചെയ്യാനാകുമോ എന്ന സർക്കാറിനോട് കഴിഞ്ഞദിവസം കോടതി ആരാഞ്ഞിരുന്നു. വീണ്ടും സത്യപ്രതിജ്ഞ ചെയ്യാൻ കാപ്പാ തടവില്‍ നിന്ന് താല്‍ക്കാലികമായി മോചിപ്പിക്കണമെന്ന സുഗതന്റെ ഹർജി പരിഗണിക്കുമ്പോഴാണ് ഇക്കാര്യം കോടതി ചോദിച്ചത്. ഇക്കാര്യത്തില്‍ തിങ്കളാഴ്ച മറുപടി നല്‍കാമെന്നാണ് സർക്കാർ ഹൈക്കോടതിയെ അറിയിച്ചത്.
കാപ്പാ തടവില്‍ നിന്ന് സുഗതനെ മോചിപ്പിക്കാൻ നിയമപരമായി കഴിയില്ലെന്ന് സർക്കാർ കോടതിയെ അറിയിച്ചിരുന്നു. ദൈവങ്ങളുടെ നാമത്തില്‍ സത്യപ്രതിജ്ഞ ചെയ്‌ത ബിജെപി കൗണ്‍സിലർമാരുടെ സത്യപ്രതിജ്ഞ ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതില്‍ സുഗതനും ഉള്‍പ്പെടുന്നു. ഈ സാഹചര്യത്തിലാണ് വീണ്ടും സത്യപ്രതിജ്ഞ ചെയ്യുന്നതിനായി സുഗതൻ ഇടക്കാല ജാമ്യം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.
നേരത്തെ നെടുമങ്ങാട് കോടതി രണ്ട് കേസുകളില്‍ സുഗതന് ഇടക്കാല ജാമ്യം നല്‍കിയിരുന്നു. എന്നാല്‍ കാപ്പ കേസില്‍ നിന്ന് ജയില്‍ മോചിതനായാല്‍ മാത്രമേ ഇടക്കാല ജാമ്യം ബാധകമാകുവെന്ന് കോടതി വ്യക്തമാക്കിയിരുന്നു. മാർച്ചില്‍ വട്ടിയൂർക്കാവ് വെള്ളേക്കടവ് ജംഗ്‌ഷനില്‍ അരുവിപ്പുറം കുളുമല സ്വദേശി പ്രശാന്തിനെ മർദിച്ച കേസിലും കാപ്പ കേസില്‍ അറസ്റ്റ് ചെയ്യാനെത്തിയ പോലീസുകാരെ ആക്രമിച്ച കേസിലുമാണ് സുഗതന് ഇടക്കാല ജാമ്യം ലഭിച്ചത്.
SUMMARY: Sugathan’s swearing-in ceremony can be held inside the jail itself; the government informed the court that arrangements could be made
















