ബെംഗളൂരു: ചില്ലറയില്ലാത്തതിന്റെ പേരിൽ ഗതാഗത മന്ത്രിയെ തന്നെ ബസിൽ നിന്നും ഇറക്കിവിട്ട് കണ്ടക്ടർ. ബെംഗളൂരുവിലാണ് സംഭവം. നഗരത്തിലെ ബസ് യാത്രക്കാർ നേരിടുന്ന ദുരിതങ്ങൾ നേരിട്ടറിയാൻ വേണ്ടിയാണ് ശനിയാഴ്ച രാത്രി കർണാടക ഗതാഗത മന്ത്രിയായ ബൈരതി സുരേഷ് സർപ്രൈസ് പരിശോധനയ്ക്കിറങ്ങിയത്. എന്നാൽ, ചില്ലറ ഇല്ല എന്നും പറഞ്ഞ് ബി.എം.ടി.സി ബസ് കണ്ടക്ടർ മന്ത്രിയെ ബസ്സിൽ നിന്നും ഇറക്കിവിടുകയായിരുന്നു.
Conducted a surprise field inspection by travelling on BMTC buses across Bengaluru to assess commuter experience firsthand. Ensuring safe, reliable and accountable public transport remains our highest priority.@BMTC_BENGALURU#BMTC #Bengaluru #PublicTransport #Karnataka pic.twitter.com/uyFOqsuwmd
— Byrathi Suresh (@byrathi_suresh) July 12, 2026
ശനിയാഴ്ച വൈകുന്നേരമാണ് തന്‍റെ ഔദ്യോഗിക പദവി വെളിപ്പെടുത്താതെ മന്ത്രി മിന്നൽ പരിശോധന നടത്തിയത്. ഫേസ് മാസ്ക് ധരിച്ച് ഒരു സാധാരണ യാത്രക്കാരനെപ്പോലെ എത്തിയ മന്ത്രിയുടെ ഉദ്ദേശ്യം ബി.എം.സി.ടി ബസിലെ സാധാരണ ജനങ്ങളുടെ യാത്ര നിരീക്ഷിക്കുകയായിരുന്നു.
പരിശോധനയുടെ ഭാഗമായി ഭൂപസാന്ദ്രയിൽ നിന്ന് ഹെബ്ബാളിലേക്ക് പോവുകയായിരുന്ന ബി.എം.ടി.സി ബസിലാണ് ഭൈരതി സുരേഷ് കയറിയത്. രണ്ട് ടിക്കറ്റുകൾ ആവശ്യപ്പെട്ട അദ്ദേഹം 100 രൂപയുടെ നോട്ട് നൽകി. എന്നാൽ ടിക്കറ്റ് തുകയായ 12 രൂപ കൃത്യമായി നൽകാൻ കണ്ടക്ടർ ആവശ്യപ്പെട്ടു. തന്‍റെ കൈവശം ചില്ലറയില്ലെന്ന് മന്ത്രി മറുപടി നൽകിയപ്പോൾ, തിരികെ നൽകാൻ തന്റെ പക്കലും ചില്ലറയില്ലെന്നും കൃത്യമായ തുക നൽകാൻ കഴിയില്ലെങ്കിൽ ബസിൽ നിന്ന് ഇറങ്ങണമെന്നും കണ്ടക്ടർ ആവശ്യപ്പെടുകയായിരുന്നു.
മാസ്ക് ധരിച്ചിരുന്നതിനാൽ മന്ത്രിയെ കണ്ടക്ടർ തിരിച്ചറിഞ്ഞില്ല. തന്‍റെ പദവി വെളിപ്പെടുത്താനോ തർക്കിക്കാനോ നിൽക്കാതെയാണ് ഭൈരതി സുരേഷ് ബസിൽ നിന്ന് ഇറങ്ങിയത്. യാത്രക്കാരോടുള്ള ബി.എം.ടി.സി ജീവനക്കാരുടെ മോശം പെരുമാറ്റത്തെ കുറിച്ച് നിരവധി പരാതികൾ ഉയർന്നു വന്നിരുന്നു. ഇതിന്‍റെ സത്യാവസ്ഥ അറിയാനാണ് മന്ത്രി മുഖം മറച്ച് മിന്നൽ പരിശോധന നടത്തിയത്. ശനിയാഴ്ച രാത്രി 7.10 -നും 9.10 -നും ഇടയിൽ ജയമഹൽ, ടിവി ടവർ, ആർ.ടി നഗർ, സിബിഐ റോഡ്, ഹെബ്ബാൾ, മാന്യത ടെക് പാർക്ക്, നാഗവാര, ഹെന്നൂർ തുടങ്ങി വിവിധ റൂട്ടുകളിലാണ് മന്ത്രി മാസ്ക് ധരിച്ച് സർപ്രൈസ് പരിശോധന നടത്തിയത്.
പരിശോധനക്ക് ശേഷം, യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കിയ ജീവനക്കാരെ മന്ത്രി ചോദ്യം ചെയ്യുകയും ടിക്കറ്റ് വിതരണത്തിലും ചില്ലറ നൽകുന്നതിലും വീഴ്ച വരുത്തിയ കണ്ടക്ടർമാർക്ക് കർശന മുന്നറിയിപ്പ് നൽകുകയും ചെയ്തു. പ്രശ്നങ്ങളെ അതീവ ഗൗരവത്തോടെ കാണാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയ അദ്ദേഹം, വീഴ്ച വരുത്തിയവർക്കെതിരെ നടപടിയെടുക്കാൻ ആവശ്യപ്പെട്ടു. പരിശോധനയിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ ചില ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്യാൻ ശുപാർശ ചെയ്തതായും റിപ്പോർട്ടുണ്ട്.
SUMMARY: Karnataka Transport Minister thrown out of bus by conductor for not giving him change
















