ഡല്‍ഹി: അസമില്‍ പരിശീലന പറക്കലിനിടെ വ്യോമസേനയുടെ സുഖോയ്-30 എം.കെ.ഐ യുദ്ധവിമാനം തകർന്നുണ്ടായ അപകടത്തില്‍ രണ്ട് പൈലറ്റുമാർ വീരമൃത്യു വരിച്ചു. സ്ക്വാഡ്രണ്‍ ലീഡർ അനുജ്, ഫ്ലൈറ്റ് ലെഫ്റ്റനന്റ് പുർവേഷ് ദുരാഗ്കർ എന്നിവരാണ് മരിച്ചത്. ജോർഹട്ട് എയർഫോഴ്സ് സ്റ്റേഷനില്‍ നിന്ന് വ്യാഴാഴ്ച വൈകുന്നേരം പരിശീലനത്തിനായി പറന്നുയർന്ന വിമാനം, രാത്രി 7.42-ഓടെയാണ് അപ്രത്യക്ഷമായത്.
ജോർഹട്ടില്‍ നിന്ന് ഏകദേശം 60 കിലോമീറ്റർ അകലെ കർബി ആംഗ്ലോങ് ജില്ലയിലെ മലനിരകളിലാണ് വിമാനം തകർന്നുവീണത്. വിമാനം അപ്രത്യക്ഷമായെന്ന വിവരം ലഭിച്ചയുടൻ തന്നെ വ്യോമസേന തിരച്ചില്‍ നടപടികള്‍ ആരംഭിച്ചിരുന്നു. എന്നാല്‍ പ്രതികൂലമായ ഭൂപ്രകൃതിയും വനമേഖലയുമായതിനാല്‍ രക്ഷാപ്രവർത്തനം ദുഷ്കരമായിരുന്നു. പിന്നീട് നടന്ന തിരച്ചിലിലാണ് വിമാനത്തിന്റെ അവശിഷ്ടങ്ങളും പൈലറ്റുമാരുടെ മൃതദേഹങ്ങളും കണ്ടെത്തിയത്.
ഇന്നു രാവിലെയാണ് ഇന്ത്യൻ വ്യോമസേന പൈലറ്റുമാരുടെ മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. സ്ക്വാഡ്രണ്‍ ലീഡർ അനുജിന്റെയും ഫ്ലൈറ്റ് ലെഫ്റ്റനന്റ് പുർവേഷ് ദുരാഗ്കറിന്റെയും വിയോഗം സേനയ്ക്ക് വലിയ നഷ്ടമാണെന്നും, അവരുടെ കുടുംബാംഗങ്ങളെ ഈ ദുഃഖസമയത്ത് പിന്തുണയ്ക്കുമെന്നും വ്യോമസേന എക്സില്‍ കുറിച്ചു.
SUMMARY: Sukhoi fighter jet crashes in Assam; two pilots killed















