അന്ധവിശ്വാസം തലയ്ക്കുപിടിച്ചു; ഭാര്യയെ കൊന്ന് കുഴല്‍ക്കിണറിലിട്ടു മൂടി

ബെംഗളൂരു: ചിക്കമഗളൂരു ജില്ലയില്‍ അന്ധവിശ്വാസത്തെ ചോദ്യം ചെയ്ത ഭാര്യയെ ഭര്‍ത്താവ് തലക്കടിച്ച് കൊന്ന് കുഴല്‍ക്കിണറിലിട്ടു മൂടി. കടൂര്‍ സ്വദേശിയായ വിജയ് ആണ് ഭാര്യ ഭാരതി (28)യെ കൊലപ്പെടുത്തി മൃതദേഹം കുഴല്‍ക്കിണറിലിട്ട് കോണ്‍ക്രീറ്റിട്ട് മൂടിയത്. അന്ധവിശ്വാസത്തെ തുടര്‍ന്ന് ഇയാള്‍ പതിവായി വീട്ടില്‍ ദുര്‍മന്ത്രവാദമടക്കം ചെയ്തിരുന്നു. ഇത് ഭാരതി ചോദ്യം ചെയ്തിരുന്നു. ഈ വിരോധത്തെ തുടര്‍ന്നാണ് ഭാരതിയെ വിജയ് തലക്കടിച്ച് കൊലപ്പെടുത്തിയത്.

ഒന്നര മാസങ്ങള്‍ക്ക് മുമ്പ് ഭാര്യയെ കാണാനില്ല എന്ന് കാണിച്ച് ഇയാള്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പോലീസ് അന്വേഷണം ആരംഭിച്ചു. ഇതിനിടെയാണ് ഇയാള്‍ ഭാര്യയെ തല്ലിക്കൊന്നതാണെന്ന് വ്യക്തമായത്. വിശദമായ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. മൃതദേഹം അടക്കം ചെയ്ത സ്ഥലവും കാണിച്ചു നല്‍കി. പോലീസ് പരിശോധനയില്‍ വീടിന് സമീപത്തെ കൃഷി സ്ഥലത്തോട് ചേര്‍ന്നുള്ള കുഴല്‍ക്കിണറില്‍ നിന്ന് മൃതദേഹം കണ്ടെത്തി.

കൊലയ്ക്കുശേഷം ഭാരതിയുടെ ആത്മാവ് പുറത്തുവരുമെന്നും അങ്ങനെ സംഭവിച്ചാല്‍ പിടിക്കപ്പെടുമെന്നും ഇയാള്‍ വിശ്വസിച്ചിരുന്നു. ഇതിനായി ഇയാള്‍ വീട്ടില്‍ പൂജകളും ദുര്‍മന്ത്രവാദം നടത്തുകയും മൃഗബലി നടത്തുകയും ചെയ്തു. ആത്മാവിനെ തളയ്ക്കാനെന്ന പേരില്‍ ഭാരതിയുടെ പേര് ചെമ്പ് തകിടിലെഴുതി ഗ്രാമീണര്‍ ആരാധിക്കുന്ന മരത്തില്‍ അടിച്ച് കയറ്റി.

ഇതിലും തൃപ്തനാകാത്ത പ്രതി ഭാര്യയുടെ ചിത്രം വീടിനകത്ത് വച്ച് കണ്ണില്‍ ആണിയും തറച്ചു. സംഭവത്തില്‍ ഇയാളുടെ മാതാപിതാക്കളെയും പോലീസ് അറസ്റ്റ് ചെയ്തു. കേസില്‍ തെളിവ് നശിപ്പിക്കാനും കൊലപാതക വിവരം മറച്ചുവയ്ക്കാനും കൂട്ടുനിന്നതിനാണ് പ്രതിയുടെ അച്ഛനെയും അമ്മയെയും അറസ്റ്റ് ചെയ്തത്.
SUMMARY: Superstition took over; Man kills wife and buries her in borewell

LEAVE A REPLY

Please enter your comment!
Please enter your name here