ന്യൂഡല്‍ഹി: രാജ്യം മാവോയിസ്റ്റ് മുക്തമെന്ന് പ്രഖ്യാപിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ. ചുവപ്പ് ഭീകരത രാജ്യത്ത് ഔദ്യോഗികമായി അവസാനിച്ചെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ലോക്സഭയിൽ പ്രഖ്യാപിച്ചു. നക്‌സലിസം തുടച്ചുനീക്കുന്നതിനുള്ള ശ്രമങ്ങളെക്കുറിച്ച് ചട്ടം 193 പ്രകാരം നടന്ന ചർച്ചയ്ക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
മാവോയിസത്തിന്റെ അവസാന കോട്ടയായിരുന്ന ഛത്തീസ്ഗഢിലെ ബസ്തർ ഇപ്പോൾ വികസനത്തിന്റെ പുതിയ പാതയിലാണെന്ന് അദ്ദേഹം വ്യക്തമാക്കി. മാർച്ച് 31-നകം മാവോയിസം തുടച്ചുനീക്കുമെന്ന കേന്ദ്രസർക്കാരിന്റെ മുൻ പ്രഖ്യാപനം യാഥാർത്ഥ്യമായതായും രാജ്യം ഇപ്പോൾ മാവോയിസ്റ്റ് മുക്തമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഭീകരതയുടെ നിഴൽ മാറിയതോടെ ബസ്തറിലെ ഓരോ ഗ്രാമത്തിലും അടിസ്ഥാന സൗകര്യങ്ങൾ എത്തിക്കാനുള്ള നടപടികൾ വേഗത്തിലായതായി മന്ത്രി പറഞ്ഞു. സ്കൂളുകൾ സ്ഥാപിക്കുന്നതിനായുള്ള പ്രത്യേക ക്യാംപയിൻ മേഖലയിൽ ആരംഭിച്ചുകഴിഞ്ഞു. റേഷൻ കടകൾ, പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ, കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുകൾ എന്നിവ എല്ലാ ഗ്രാമങ്ങളിലും ലഭ്യമാക്കി. ജനങ്ങൾക്ക് ആധാർ കാർഡുകളും റേഷൻ കാർഡുകളും വിതരണം ചെയ്തതിലൂടെ സർക്കാർ സേവനങ്ങൾ തടസ്സമില്ലാതെ ഉറപ്പാക്കാൻ കഴിഞ്ഞെന്നും അമിത് ഷാ വ്യക്തമാക്കി.
മാവോയിസ്റ്റുകൾ ആയുധം താഴെവെച്ച് ചർച്ചയ്ക്ക് തയ്യാറാകണമെന്ന് ആഭ്യന്തര മന്ത്രി ആഹ്വാനം ചെയ്തു. അക്രമത്തിന്റെ വഴി ഉപേക്ഷിക്കുന്നവരെ പുനരധിവസിപ്പിക്കാൻ സർക്കാർ തയ്യാറാണ്. എന്നാൽ അക്രമം തുടരുന്നവർക്ക് ശക്തമായ ഭാഷയിൽ തന്നെ മറുപടി നൽകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ചുവപ്പ് ഭീകരത കാരണം വികസനം എത്താത്ത ഇടങ്ങളിലെല്ലാം വരും ദിവസങ്ങളിൽ ക്ഷേമപ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാനാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
മാവോയിസ്റ്റുകളുടെ പുനരുദ്ധവാസവുമായി ബന്ധപ്പെട്ട നടപടികൾ പുരോഗമിക്കുകയാണെന്ന് അമിത് ഷാ അറിയിച്ചു. നക്സലിസത്തെ പിന്തുണയ്ക്കുന്നവരുമായി രാഹുൽ ഗാന്ധി വേദി പങ്കിട്ടുവെന്ന് അദേഹം കുറ്റപ്പെടുത്തി. ഇന്ത്യ ഗേറ്റിൽ നടന്ന മാവോയിസ്റ്റ് അനുകൂല പ്രതിഷേധത്തെ രാഹുൽ പിന്തുണച്ചു. മാദ്‌വി ഹിദ്‌മയെ രാഹുൽ ഗാന്ധി പിന്തുണച്ചു. കോൺഗ്രസ് പാർട്ടി നക്സൽവാദിയായി മാറി. ഇതിന് ജനങ്ങൾ തെരഞ്ഞെടുപ്പിലൂടെ മറുപടി നൽകുമെന്ന് അമിത് ഷാ പറഞ്ഞു.
SUMMARY: ‘The country is Maoist-free, the red corridor has become a development corridor’: Amit Shah















