തിരുവനന്തപുരം: കിളിമാനൂരില്‍ സിനിമകളെ വെല്ലുന്ന രീതിയില്‍ കുടുംബത്തെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ച സംഭവത്തില്‍ പ്രതികള്‍ക്കായി പോലീസ് വ്യാപക തെരച്ചില്‍ ആരംഭിച്ചു. തിരുവനന്തപുരം സ്വദേശികളായ സുധീഷ്, ഷംനാദ് എന്നിവരുള്‍പ്പെടെയുള്ള അഞ്ച് പ്രതികളെയാണ് പോലീസ് തിരയുന്നത്. മകളെ വിവാഹം കഴിച്ചുനല്‍കാത്തതിലുള്ള മുൻവൈരാഗ്യമാണ് ക്രൂരമായ അക്രമത്തിലേക്ക് നയിച്ചതെന്ന് പോലീസ് വ്യക്തമാക്കി.
കിളിമാനൂർ സ്വദേശിയായ അനില്‍കുമാറിനെയാണ് പ്രതികള്‍ ആദ്യം തട്ടിക്കൊണ്ടുപോയത്. തുടർന്ന് നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന ഒരു വീടിന്റെ സൗണ്ട് പ്രൂഫ് മുറിയില്‍ ചങ്ങല കൊണ്ട് കെട്ടിയിട്ട് ക്രൂരമായി മർദ്ദിക്കുകയായിരുന്നു. മർദ്ദനത്തില്‍ അനില്‍കുമാറിന്റെ കൈ അക്രമികള്‍ തല്ലിയൊടിച്ചു. ഇതിനുപിന്നാലെ അനില്‍കുമാറിന്റെ മകൻ അച്ചുവിനെയും ഇവർ സ്ഥലത്തേക്ക് വിളിച്ചുവരുത്തി മർദ്ദിച്ചു.
പ്ലെയർ ഉപയോഗിച്ച് അച്ചുവിന്റെ കൈവിരലുകള്‍ അക്രമികള്‍ ക്രൂരമായി പരുക്കേല്‍പ്പിച്ചു. അനില്‍കുമാറിന്റെ ഭാര്യയെയും സമാനമായ രീതിയില്‍ തട്ടിക്കൊണ്ടുപോകാൻ പ്രതികള്‍ ശ്രമം നടത്തിയിരുന്നു. എന്നാല്‍ ഈ സമയം പോലീസിന് വിവരം ലഭിക്കുകയും കൃത്യമായി ഇടപെടുകയും ചെയ്തതോടെയാണ് കൂടുതല്‍ അനിഷ്ട സംഭവങ്ങള്‍ ഒഴിവായത്. പ്രതികള്‍ക്കായി സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചും മൊബൈല്‍ ഫോണ്‍ ലൊക്കേഷൻ വഴിയും പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
SUMMARY: Daughter not given in marriage; father and son abducted and an attempt made to kill them in Thiruvananthapuram
















