ന്യൂഡൽഹി: കേരളത്തിലെ മുഖ്യമന്ത്രി ചർച്ചകൾ അവസാനഘട്ടത്തിലെക്കടുക്കുന്നു. എഐസിസി അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയുടെ വസതിയിൽ നടക്കുന്ന ചർച്ച ഒരു മണിക്കൂർ പിന്നിട്ടു. കേരള നേതാക്കളുമായുള്ള ഖാർഗെയുടെ ചർച്ചയിൽ അവസാന നിമിഷം രാഹുൽ ഗാന്ധിയും നേരിട്ട് പങ്കെടുക്കുകയാണ്. കെസി വേണുഗോപാൽ, രമേശ് ചെന്നിത്തല, വിഡി സതീശൻ, രാഹുൽ ഗാന്ധി, കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്, എഐസിസി നിരീക്ഷക ദീപദാസ് മുൻഷി എന്നിവരാണ് ഖാർഗെയുടെ വസതിയിലെ ചർച്ചകളിൽ പങ്കെടുക്കുന്നത്. മുഖ്യമന്ത്രിയെ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇന്നുതന്നെ ഉണ്ടാകുമെന്നാണ് ഹൈക്കമാൻഡ് വൃത്തങ്ങൾ നൽകുന്ന സൂചന.
ചർച്ചയിൽ തീരുമാനം ഉണ്ടായില്ലെങ്കിൽ സോണിയാ ഗാന്ധിയുടെ സാന്നിധ്യത്തിൽ ചർച്ച നടന്നേക്കുമെന്നാണ് വിവരം. രാഹുൽ ഗാന്ധി കൂടി നേരിട്ട് പങ്കെടുക്കുന്നതിനാൽ ഈ യോഗത്തിൽ തന്നെ തീരുമാനം ഉണ്ടായേക്കുമെന്നാണ് പ്രതീക്ഷ. കെപിസിസി നേതൃത്വം ആർക്കൊപ്പം എന്നറിയാൻ സണ്ണി ജോസഫിനെയും ഖാർഗെ വിളിപ്പിച്ചിട്ടുണ്ട്.
ചർച്ചകളിൽ കെ സി വേണുഗോപാലിന് മുൻതൂക്കം ലഭിക്കുന്നു എന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഭൂരിപക്ഷ എംഎൽഎമാരുടെ പിന്തുണ കെസിക്കാണ്. എന്നാല്‍ മുഖ്യമന്ത്രി സ്ഥാനത്തിൽ കടുത്ത നിലപാടിലാണ് വി.ഡി സതീശൻ എന്നാണ് സൂചന. മറ്റ് ഫോർമുലകൾ അംഗീകരിക്കില്ല എന്നാണ് വി.ഡി സതീശനോട് അടുപ്പമുള്ള നേതാക്കൾ പറയുന്നത്.
അതേസമയം തിരഞ്ഞെടുപ്പ് ഫലം വന്ന് അഞ്ച് ദിവമായിട്ടും മുഖ്യമന്ത്രിയുടെ കാര്യത്തില്‍ യുഡിഎഫില്‍ തീരുമാനമായിട്ടില്ല എന്നത് വ്യാപക വിമര്‍ശനത്തിനും ഇടയാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ തർക്കങ്ങൾ ഒഴിവാക്കി എത്രയും വേഗം മന്ത്രിസഭാ രൂപവത്കരണത്തിലേക്ക് കടക്കാനാണ് കോൺഗ്രസ് നേതൃത്വത്തിന്റെ നീക്കം.
SUMMARY: The crucial discussion has been going on for an hour, indications are that the announcement is imminent















