ബെംഗളൂരു: ഓണക്കാലത്തെ യാത്രാത്തിരക്ക് മുതലെടുത്ത് അന്തർസംസ്ഥാന ടൂറിസ്റ്റ് ബസുകളിൽ ഗുരുതരമായ സുരക്ഷാവീഴ്ചകൾ നടക്കുന്നതായി ആശങ്ക മുന്നോട്ടുവെച്ച് ബെംഗളൂരുവിലെ മലയാളി സംഘടനയായ യുണൈറ്റഡ് മലയാളി ഫെഡറേഷൻ. കൺഫർമേഷൻ സീറ്റ് പോലുമില്ലാത്ത യാത്രക്കാരെ വഴിനീളെ റോഡിൽ നിന്ന് പിക്ക് ചെയ്ത്, ബസിന്റെ ഡ്രൈവിങ് ക്യാബിനിൽ കുത്തിനിറച്ച് യാത്ര ചെയ്യിക്കുന്നത് പല ബസുകളിലും പതിവായിരിക്കുകയാണ്. പത്തും പന്ത്രണ്ടും പേരെ വരെ ഇത്തരത്തിൽ ക്യാബിനിൽ ഇരുത്തുന്ന സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്
ഒരു വാഹനാപകടമുണ്ടായാൽ ബസിന്റെ മുൻഭാഗമായ ക്യാബിനാണ് ഏറ്റവും കൂടുതൽ ആഘാതം നേരിടാൻ സാധ്യതയുള്ള ഭാഗം. മതിയായ സുരക്ഷാ സംവിധാനങ്ങളില്ലാത്ത ഈ ഭാഗത്ത് ഇത്രയധികം യാത്രക്കാരെ ഇരുത്തുന്നത് അപകടത്തിന്റെ ആഘാതം ഗുരുതരമാക്കാൻ ഇടയാക്കും. മുൻവശത്ത് ഇടിച്ചുണ്ടാകുന്ന അപകടങ്ങളിൽ ക്യാബിനിൽ ഇരിക്കുന്ന യാത്രക്കാർക്ക് ഗുരുതരമായി പരിക്കേൽക്കുകയോ ജീവൻ നഷ്ടപ്പെടുകയോ ചെയ്യാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് ജനറൽ സെക്രട്ടറി ജാഷിർ പൊന്ന്യം പറഞ്ഞു.
ക്യാബിനിൽ അനധികൃതമായി യാത്രക്കാരെ കുത്തിനിറയ്ക്കുന്നത് ഡ്രൈവറുടെ ശ്രദ്ധയെയും വാഹനനിയന്ത്രണത്തെയും നേരിട്ട് ബാധിക്കുന്ന മറ്റൊരു ഗുരുതര പ്രശ്നമാണ്. ബെംഗളൂരുവിൽ ജോലി ഉൾപ്പെടെയുള്ള വിവിധ ആവശ്യങ്ങൾക്കായി ദിവസം മുഴുവൻ ഓടിനടന്ന ശേഷം യാത്ര ചെയ്യുന്ന ചിലർ ക്ഷീണിതരായിരിക്കാം. ഇത്തരത്തിലുള്ള യാത്രക്കാർ ക്യാബിനിൽ കയറി ഉറങ്ങുകയോ കിടക്കുകയോ ചെയ്യുമ്പോൾ ഉണ്ടാകുന്ന കൂർക്കംവലി, ചലനങ്ങൾ, പരസ്പര സംഭാഷണങ്ങൾ തുടങ്ങിയവ ഡ്രൈവറുടെ ശ്രദ്ധ തിരിക്കാനും മനസ്സാന്നിധ്യം കുറയ്ക്കാനും സാധ്യതയുണ്ട്. ദീർഘദൂര യാത്രയിൽ ഡ്രൈവർ ഇതിനകം തന്നെ ക്ഷീണിതനായിരിക്കുമ്പോൾ ഇത്തരം അധികശ്രദ്ധാഭംഗങ്ങൾ അപകടസാധ്യത കൂടുതൽ വർധിപ്പിക്കാം.
അതുപോലെ, ചില യാത്രക്കാർ മദ്യപിച്ച നിലയിൽ ക്യാബിനിൽ കയറുന്നതായും പരാതികളുണ്ട്. മദ്യപിച്ച യാത്രക്കാരുടെ പെരുമാറ്റം, സംസാരങ്ങൾ, ശബ്ദം എന്നിവ ഡ്രൈവറുടെ ശ്രദ്ധ തിരിക്കുകയും ഡ്രൈവിങ്ങിൽ ആവശ്യമായ ഏകാഗ്രതയെ ബാധിക്കുകയും ചെയ്യുന്ന സാഹചര്യം ഉണ്ടാകാം. ഡ്രൈവറുടെ ശ്രദ്ധയിൽ ചെറിയൊരു വീഴ്ച പോലും അതിവേഗത്തിൽ സഞ്ചരിക്കുന്ന ബസിൽ വലിയ അപകടത്തിന് കാരണമാകാൻ സാധ്യതയുള്ളതിനാൽ, ക്യാബിനിൽ അനധികൃത യാത്രക്കാരെ അനുവദിക്കുന്നത് ഒരിക്കലും നിസ്സാരമായി കാണാൻ കഴിയില്ല
ഇതിൽ മറ്റൊരു ഗുരുതരമായ പ്രശ്നം അപകടത്തിനുശേഷമുള്ള യാത്രക്കാരുടെ തിരിച്ചറിയലുമായി ബന്ധപ്പെട്ടതാണ്. ഇത്തരം യാത്രക്കാർക്ക് പലപ്പോഴും കൃത്യമായ ടിക്കറ്റോ സീറ്റ് നമ്പറോ യാത്രാ രേഖകളോ ഉണ്ടായിരിക്കില്ല. അതിനാൽ ഒരു അപകടം സംഭവിച്ചാൽ ക്യാബിനിൽ അനധികൃതമായി യാത്ര ചെയ്തിരുന്ന വ്യക്തികളെ തിരിച്ചറിയുന്നതിലും അവരുടെ ബന്ധുക്കളെ കണ്ടെത്തുന്നതിലും അധികൃതർക്ക് വലിയ ബുദ്ധിമുട്ട് നേരിടേണ്ടിവരാം. അപകടത്തിൽപ്പെട്ടവരുടെ കൃത്യമായ എണ്ണം കണ്ടെത്തുന്നതിലും ഇത് സങ്കീർണത സൃഷ്ടിക്കാം. ഇത്തരം പ്രവണതകൾ വലിയൊരു ദുരന്തത്തിലേക്ക് നയിക്കുന്നതിന് മുമ്പ് നിയന്ത്രിക്കേണ്ടത് അനിവാര്യമാണ്. അതിനാൽ മോട്ടോർ വാഹന വകുപ്പും (MVD) പൊലീസും ഓണക്കാലത്ത് അതിർത്തികളിലും പ്രധാന ഹൈവേകളിലും അന്തർസംസ്ഥാന ടൂറിസ്റ്റ് ബസുകളിൽ കർശനമായ മിന്നൽ പരിശോധനകൾ നടത്തണം. ക്യാബിനിൽ അനധികൃതമായി യാത്രക്കാരെ കയറ്റുന്നവർക്കെതിരെയും, ടിക്കറ്റ്/സീറ്റ് രേഖകളില്ലാതെ യാത്രക്കാരെ കൊണ്ടുപോകുന്നവർക്കെതിരെയും, ഡ്രൈവറുടെ ശ്രദ്ധയും സുരക്ഷയും അപകടത്തിലാക്കുന്ന രീതിയിൽ യാത്ര അനുവദിക്കുന്നവർക്കെതിരെയും ശക്തമായ നിയമനടപടി സ്വീകരിക്കണമെന്നും യുണൈറ്റഡ് മലയാളി ഫെഡറേഷൻ ആവശ്യപ്പെട്ടു. ടിക്കറ്റില്ലാതെ ബസ് ക്യാബിനുകളിലും മറ്റ് രഹസ്യ ഭാഗങ്ങളിലും യാത്ര ചെയ്യുന്നവരിൽ വൻതോതിൽ മോഷണം നടത്തുന്നവരും, ലഹരിമരുന്നുകൾ (രാസലഹരി/Drugs) കടത്തുന്ന മാഫിയകളും വലിയ രീതിയിൽ ഉൾപ്പെടുന്നുണ്ട്. ടിക്കറ്റെടുക്കുമ്പോൾ ഐഡി പ്രൂഫോ കൃത്യമായ വിവരങ്ങളോ നൽകേണ്ടി വരും എന്നതിനാൽ, ഇത്തരം ക്രിമിനലുകൾ ആരും അറിയാതെ യാത്ര ചെയ്യാൻ തിരഞ്ഞെടുക്കുന്ന പ്രധാന മാർഗ്ഗമാണ് ഈ ക്യാബിൻ യാത്രകളെന്നും സംഘടന ഓർമ്മപ്പെടുത്തുന്നു.















