തൃശൂർ: ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനവും പ്രാഥമിക അംഗത്വവും രാജിവെച്ചതിന് പിന്നാലെ പാർട്ടി സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി നടൻ ദേവൻ. ജനങ്ങളില്‍ നിന്ന് തനിക്ക് ലഭിച്ച പിന്തുണയും സ്വീകാര്യതയും വേണ്ടവിധം ഉപയോഗപ്പെടുത്താൻ പാർട്ടി നേതൃത്വത്തിന് കഴിഞ്ഞില്ലെന്ന് അദ്ദേഹം ആരോപിച്ചു.
താൻ സ്ഥാനമാനങ്ങള്‍ക്ക് വേണ്ടി വന്ന ആളല്ലെന്നും പ്രവർത്തിക്കാൻ കൃത്യമായ അന്തരീക്ഷം വേണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കാര്യങ്ങള്‍ ചർച്ച ചെയ്യാനായി ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെ ഉള്‍പ്പെടെ പലതവണ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. തന്റെ അഭിപ്രായങ്ങള്‍ കേള്‍ക്കാനോ എന്താണ് ചെയ്യേണ്ടതെന്ന് നിർദ്ദേശിക്കാനോ ആരും തയ്യാറായില്ലെന്നും അദ്ദേഹം പറഞ്ഞു.
ഒരു രാഷ്ട്രീയ പാർട്ടി തുടങ്ങി എന്തെങ്കിലും മാറ്റം ഉണ്ടാകണമെന്ന് ആഗ്രഹിച്ച ആളാണ് താൻ. മരിക്കുന്നതിന് മുമ്പ് എന്തെങ്കിലുമൊക്കെ ചെയ്യണം, ഇനിയും കാത്തിരിക്കാൻ വയ്യേന്നും ദേവൻ പറയുന്നു. ബിജെപി ദേശീയ നേതൃത്വത്തിനുള്ള പ്രാപ്തി സംസ്ഥാന നേതൃത്വത്തിന് ഇല്ലെന്നാണ് ദേവന്‍ ഉന്നയിക്കുന്ന വിമര്‍ശനം. കെ സുരേന്ദ്രൻ കുറച്ചുകൂടി രാഷ്ട്രീയ അറിവുള്ള ആളാണ്. രാജീവ് ചന്ദ്രശേഖർ ഒരു കോർപ്പറേറ്റ് പൊളിറ്റീഷ്യൻ ആണ്.
കോർപ്പറേറ്റ് സ്വഭാവമാണ് രാജീവ് ചന്ദ്രശേഖറിന്റേത്. ശരിയായ കാര്യങ്ങള്‍ ദേശീയ നേതൃത്വത്തിന് അധ്യക്ഷൻ അറിയിക്കുന്നില്ല. കേന്ദ്ര നേതൃത്വത്തോട് ഇക്കാര്യങ്ങള്‍ സംസാരിക്കാനും അവസരം ലഭിച്ചില്ല. താൻ തുടങ്ങിവെച്ച കേരള പീപ്പിള്‍സ് പാർട്ടിയുമായി മുന്നോട്ട് പോകും. ജനങ്ങള്‍ക്ക് തന്നെ പൂർണ്ണ വിശ്വാസമുണ്ടെന്നും ദേവൻ പറയുന്നു.
SUMMARY: BJP leadership was unwilling to listen to his views; actor Devan makes a revelation















