ചെന്നൈ: തമിഴ്നാട്ടില്‍ ദേവസ്വം മന്ത്രിയോട് കൈക്കൂലി വാങ്ങിയ ക്ഷേത്രപൂജാരിക്ക് സസ്പെൻഷൻ. തിരുച്ചെന്തൂർ മുരുഗൻ ക്ഷേത്രത്തിലെ പൂജാരി അയ്യപ്പൻ അയ്യരെയാണ് സസ്പെൻഡ് ചെയ്തത്. പ്രത്യേക ദർശനം ക്രമീകരിക്കുന്നതിനായി മന്ത്രിയോട് 4,000 രൂപയാണ് പൂജാരി കൈക്കൂലിയായി ആവശ്യപ്പെട്ടത്. മാസ്ക് ധരിച്ചാണ് മന്ത്രി ക്ഷേത്രത്തില്‍ പ്രവേശിച്ചത്.
അതിനാല്‍ അദ്ദേഹം മന്ത്രിയാണെന്ന് പൂജാരി അറിഞ്ഞിരുന്നില്ല. പണം കൈവശമില്ലെന്ന് പറഞ്ഞപ്പോള്‍, കൈക്കൂലി തുക ‘ഗൂഗിള്‍ പേ’ വഴി അയക്കാൻ പൂജാരി നിർദ്ദേശിക്കുകയായിരുന്നു. പിന്നീട് അന്നദാന സ്ഥലത്ത് വെച്ച് മറ്റുള്ളവർ മന്ത്രിയെ തിരിച്ചറിഞ്ഞതോടെ പൂജാരി പരിഭ്രമിതനാവുകയും മാപ്പപേക്ഷ എഴുതി നല്‍കുകയും ചെയ്തു. അഴിമതി വെച്ചുപൊറുപ്പിക്കില്ലെന്ന് മന്ത്രി അപ്പോള്‍ തന്നെ മുന്നറിയിപ്പും നല്‍കിയിരുന്നു.
സംഭവം പുറത്തറിഞ്ഞതോടെ, അഴിമതി നടത്തിയ പൂജാരിക്ക് മന്ത്രി മാപ്പ് നല്‍കിയെന്നാരോപിച്ച് വിവാദമുണ്ടായി. വിവാദങ്ങള്‍ ശക്തമായതോടെ, താൻ വാങ്ങിയത് മാപ്പപേക്ഷയല്ല, മറിച്ച് സംഭവവിശദീകരണമാണെന്ന് മന്ത്രി വ്യക്തമാക്കി. പിന്നാലെ ക്ഷേത്ര അധികൃതർ പൂജാരിയെ സസ്പെൻഡ് ചെയ്ത് ഉത്തരവിറക്കുകയും ചെയ്തു.
SUMMARY: Three people, including a priest, suspended in Tamil Nadu for accepting bribe from Devaswom minister
















