തൃശൂർ: ബെംഗളൂരുവിൽ ക്രൂരമർദ്ദനത്തിനിരയായി ചികിത്സയിൽ കഴിഞ്ഞിരുന്ന സ്ത്രീ മരിച്ചു. വാടാനപ്പിള്ളി പത്താംകല്ല് സ്വദേശിനി സുനിതയാണ് (47) മരിച്ചത്. ബെംഗളൂരുവിൽ തെരുവുനായ്ക്കൾക്കായി ഷെൽട്ടർ ഹോം നടത്തുന്ന മലയാളി ദീപക് കൃഷ്ണനാണ് സുനിതയെ ക്രൂരമായി മർദ്ദിച്ചത്. ഞായറാഴ്ചയായിരുന്നു സംഭവം. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയായിരുന്നു മരണം. തലച്ചോറിന് ഗുരുതര പരുക്കേറ്റ നിലയിലായിരുന്നു. ലൈംഗികാതിക്രമത്തിന് ഇരയായെന്നും എഫ്.ഐ.ആറിൽ പറയുന്നു.
വാടാനപ്പിള്ളിയിൽ തെരുവുനായ്കൾക്കായി ഷെൽട്ടർ ഹോം നടത്തുന്ന സുനിത പത്ര പരസ്യം കണ്ടാണ് ബെംഗളൂരുവിലെത്തിയത്. സഹോദരിയുടെ മകളും ഒരു തൃശൂർ സ്വദേശിനിയും ഒപ്പമുണ്ടായിരുന്നു. ദീപക് കൃഷ്ണന്റെ പെരുമാറ്റത്തിലെ പ്രശ്‌നങ്ങളും മദ്യപാനവും കാരണം ജോലി നിറുത്തി പോകുകയാണെന്ന് സുനിത പറഞ്ഞിരുന്നു. കൂടുതൽ പണം വാഗ്ദാനം ചെയ്‌തെങ്കിലും സമ്മതിച്ചില്ല. ഇതേ തുടർന്നായിരുന്നു മർദ്ദനമെന്നു പറയുന്നു. മാസം 40,000 രൂപ നൽകാമെന്ന് പറഞ്ഞാണ് ഇയാൾ സുനിതയെ ജോലിക്കായി വിളിച്ചതെന്ന് ഭർത്താവ് സിന്റോ പറഞ്ഞു. 14 ദിവസം മുമ്പായിരുന്നു സുനിത ബെംഗളൂരുവിലേക്ക് പോയത്. കൊലപാതകത്തിൽ തൃശൂർ ഈസ്റ്റ് പൊലീസും കർണാടക പൊലീസും അന്വേഷണം ആരംഭിച്ചു. ദീപക് കൃഷ്ണ ക്രൂരമായി മർദ്ദിച്ചതിനെ തുടർന്ന് അബോധാവസ്ഥയിലായ സുനിതയെ ആദ്യം കർണാടകയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് ബന്ധുക്കളെത്തി നാട്ടിലേയ്ക്ക് കൊണ്ടുവരികയായിരുന്നു. ഒളിവിലായ ദീപക്കിനായി പോലീസ് തിരച്ചിൽ തുടരുകയാണ്.
മരിച്ച സുനിത മുൻപ് വാർത്തകളിൽ ഇടംപിടിച്ച വ്യക്തിയായിരുന്നു. പ്രമാദമായ കാരണവർ വധക്കേസിലെ പ്രതി ഷെറിന്റെ സഹതടവുകാരിയായിരുന്നു സുനിത. ജയിലിനുള്ളിൽ ഷെറിന് ലഭിച്ചിരുന്ന വി.ഐ.പി പരിഗണനകളെക്കുറിച്ച് സുനിത നടത്തിയ വെളിപ്പെടുത്തലുകൾ വലിയ ചർച്ചയായിരുന്നു. ഇതിനുശേഷമാണ് ഇവർ ജോലി തേടി ബെംഗളൂരുവിലേക്ക് പോയത്.
SUMMARY: Thrissur native dies after being brutally beaten by a Malayali in Bengaluru. accused absconding







