തൃശൂർ: വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ആഘോഷങ്ങള്‍ ചുരുക്കി ആചാരത്തോടെ തൃശൂർ പൂരം ആഘോഷിക്കാനുള്ള ഒരുക്കങ്ങൾ പൂർണ്ണം.ഇന്നാണ് പൂര വിളംബരം.രാവിലെ നെയ്തലക്കാവ് ഭഗവതി വടക്കുന്നാഥനിലെത്തി വണങ്ങിയ ശേഷം തെക്കേ ഗോപുര നട തുറക്കുന്നതോടെ പൂരാരവം ഉയരും.വെടിക്കെട്ട് ഒഴിവാക്കിയെങ്കിലും മറ്റ് ചടങ്ങുകളെല്ലാം പതിവു പോലെ നടക്കും.ഇന്നലെ പാറമേക്കാവ് വിഭാഗത്തിന്റെ ചമയപ്രദർശനം ആരംഭിച്ചു.
ഇന്നലെ വരെ അപകടത്തിന്റെ പശ്ചാത്തലത്തിൽ ദുഖാചരണത്തിലായിരുന്നതിനാൽ ഇന്ന് തിരുവമ്പാടിയുടെ ചമയപ്രദർശനം ആരംഭിക്കും.ഞായറാഴ്ച രാവിലെ കണിമംഗലം ശാസ്താവ് പൂരനഗരിയിലെത്തുന്നതോടെ നഗരം പൂരാവേശത്തിലാകും.തിരുവമ്പാടി വിഭാഗം രാവിലെ ഏഴരയ്ക്ക് പൂരത്തിൽ പങ്കെടുക്കുന്നതിന് പുറപ്പെടും.പാറമേക്കാവ് വിഭാഗം ഉച്ചയ്ക്ക് 12ന് 15 ആനകളോടെ എഴുന്നള്ളും.ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് ഇലഞ്ഞിത്തറ മേളം.ശേഷം അഞ്ചരയ്ക്ക് കുടമാറ്റം നടത്തും.രാത്രി പൂരവും തിങ്കളാഴ്ച പകൽപ്പൂരവും കഴിഞ്ഞ ശേഷം ഉപചാരം ചൊല്ലി പിരിയുന്നതോടെ പൂരച്ചടങ്ങുകള്‍ സമാപിക്കും.
SUMMARY:Thrissur Pooram tomorrow: Announcement today















