ബെംഗളൂരു: 48-ാമത് മോസ്‌കോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഇരട്ടനേട്ടവുമായി മലയാളച്ചിത്രം മോഹം. മികച്ച ചിത്രത്തിന് പുറമേ മികച്ച നടിക്കുള്ള പുരസ്‌കാരവും ചിത്രം സ്വന്തമാക്കി. ആദ്യമായാണ് ഒരു മലയാള സിനിമ മോസ്‌കോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച സിനിമയാകുന്നത്. അമൃത് കൃഷ്ണകുമാർ ആണ് മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടത്.
തടവ് എന്ന ആദ്യ ചിത്രത്തിലൂടെ മികച്ച നവാഗത സംവിധായകനുള്ള കേരള സംസ്ഥാന പുരസ്കാരം നേടിയ ഫാസിൽ റസാഖിന്റെ രണ്ടാമത്തെ ചിത്രമാണ് മോഹം. 2025-ലെ ഐഎഫ്എഫ് കെയിൽ മികച്ച മലയാള ചിത്രം, ബെംഗളൂരു ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച രണ്ടാമത്തെ ചിത്രം എന്നി പുരസ്‌കാരങ്ങള്‍ മോഹം നേടിയിരുന്നു.
അമൃത കൃഷ്ണകുമാർ, ഇസാക്ക് മുസാഫിർ, ഗൗതമി ഗോപൻ, ബിന ആർ ചന്ദ്രൻ, വിനീത് വാസുദേവ് ,ജിയോ ബേബി, ജിബിൻ ഗോപിനാഥ്,റൈന രാധാകൃഷ്ണൻ,അനു എന്നിവരാണ് മോഹത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ ഫാസിൽ റസാഖ്, മൃദുൽ എസ്, അമൃത കൃഷ്ണകുമാർ, ഇഷാഖ് മുസാഫിർ എന്നിവർ ചേർന്നാണ് ഒരുക്കിയാത്. മൃദുൽ എസ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചത്.
റസാഖ് അഹമ്മദ് ആണ് ചിത്രം നിര്‍മിച്ചത്. ബെംഗളൂരു ഡിആർഡിഒയിൽ നിന്നും വിരമിച്ച കണ്ണൂർ മട്ടന്നൂർ സ്വദേശിയായ റസാഖ് അഹമ്മദ് ബെംഗളൂരു മഹാദേവപുരയിലാണ് താമസം. പ്രശസ്ത സിനിമ സംവിധായകൻ സലീം അഹമ്മദ് സഹോദരനാണ്.
SUMMARY: ‘Moham’ shines at Moscow International Film Festival; Wins Best Film and Best Actress Award















