തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. ആരോപണ പ്രത്യാരോപണങ്ങളുടെ കുത്തൊഴുക്കും താര പ്രചാരകരുടെ നിറഞ്ഞാട്ടവും ഇളക്കി മറിച്ച മൂന്നാഴ്ചയിലേറെ നീണ്ട പ്രചാരണ കോലാഹലങ്ങൾക്ക് ഇന്ന് വൈകിട്ട് ആറിനാണ് കലാശക്കൊട്ട്. പ്രചാരണത്തിന്റെ അവസാന ദിവസം കൊട്ടിക്കലാശത്തോടെ ആഘോഷമാക്കാന്‍ മുന്നണികള്‍ ഒരുങ്ങി കഴിഞ്ഞു. പല മണ്ഡലങ്ങളിലും റോഡ്‌ഷോ ഉൾപ്പെടെ മുന്നണികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. അവസാന മണിക്കൂറിലെ പ്രചാരണം കൊഴുപ്പിക്കാന്‍ സ്ഥാനാര്‍ത്ഥികളും പ്രവര്‍ത്തകരും അതിരാവിലെ മുതല്‍ സജീവമാണ്.
പരസ്യപ്രചാരണത്തിന് കൊടിയിറങ്ങിക്കഴിഞ്ഞാൽ ബുധനാഴ്ച നിശബ്ദപ്രചാരണമാണ്. നിശബ്ദപ്രചാരണ സമയത്തെ ഉത്തരവ് ലംഘിക്കുന്നവർക്കുനേരെ കർശന നടപടി സ്വീകരിക്കും. വോട്ടിങ് യന്ത്രം അടക്കമുള്ള തെരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണം ബുധനാഴ്ച രാവിലെ എട്ടുമുതൽ നിയോജകമണ്ഡലംതല കേന്ദ്രങ്ങളിൽ നടക്കും. വ്യാഴാഴ്ചയാണ് വോട്ടെടുപ്പ്. രാവിലെ ഏഴുമണിമുതൽ വൈകിട്ട് ആറുമണി വരെയാണ് വോട്ടെടുപ്പ്. അടുത്ത മാസം നാലുവരെ തിരഞ്ഞെടുപ്പ് ഫലത്തിനായി നീണ്ട കാത്തിരിപ്പ് വേണ്ടിവരും.
140 മണ്ഡലങ്ങളിലും മൂന്ന് മുന്നണികളുടേയും അഭിമാനപോരാട്ടമാണ് നടക്കുന്നത്. ഡീല്‍ വിവാദങ്ങളും ശബരിമല സ്വര്‍ണ്ണക്കൊളളയും യുഡിഎഫ് പ്രധാന ആയുധമാക്കുമ്പോള്‍, കോണ്‍ഗ്രസിന്റെ വയനാട് പു:നരധിവാസം വൈകുന്നത് ആയുധമാക്കുകയാണ് എല്‍ഡിഎഫ്. ഇരുമുന്നണികള്‍ക്കും എതിരെ കേന്ദ്രസര്‍ക്കാറിന്റെ വികസനം ഉയര്‍ത്തിയാണ് എന്‍ഡിഎ പ്രതിരോധം തീര്‍ക്കുന്നത്.മൂന്നാം ഭരണത്തിന് കേരളം വഴിയൊരുക്കുമെന്നാണ് എൽ.ഡി.എഫ് അവകാശപ്പെടുന്നത്. 100 സീറ്റോടെ ഭരണം തിരിച്ചു പിടിക്കുമെന്നാണ് യു.ഡി.എഫിന്റെ ദൃഢവിശ്വാസം. നിയമസഭയിൽ വീണ്ടും അക്കൗണ്ട് തുറക്കാനും മൂന്നിരട്ടിയിലേറെയാക്കാനുമാണ് ഇതവണത്തെ ബി.ജെ.പി പോരാട്ടം.
SUMMARY: Today is a day of mourning; the state will go to the polling booth the day after tomorrow, fronts are ready to celebrate
















