ഡല്‍ഹി: ആകാംക്ഷ നിറഞ്ഞ കാത്തിരിപ്പിനൊടുവില്‍ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ് ഫലം ഇന്ന് പ്രഖ്യാപിക്കും. രാവിലെ 8 മണിക്ക് വോട്ടെണ്ണല്‍ ആരംഭിച്ചു. 75,064 പോളിംഗ് സ്റ്റേഷനുകളില്‍ നിന്നുള്ള വോട്ടുകളും തപാല്‍ വോട്ടുകളുമാണ് എണ്ണിയത്. സംസ്ഥാനത്തെ ആകെ പോളിംഗ് ശതമാനം 85.10 ആണ്. ഡിഎംകെ തമിഴ്‌നാട്ടില്‍ മികച്ച ഭൂരിപക്ഷത്തില്‍ അധികാരം നിലനിർത്തുമെന്നാണ് എക്സിറ്റ് പോളുകളുടെ പ്രവചനം.
തമിഴ്‌നാട്ടില്‍ എം.കെ. സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡിഎംകെ സഖ്യം വ്യക്തമായ ആധിപത്യം ഉറപ്പിച്ചു കഴിഞ്ഞു. എടപ്പാടി പളനിസ്വാമിയുടെ നേതൃത്വത്തിലുള്ള അണ്ണാഡിഎംകെയാണ് രണ്ടാം സ്ഥാനത്ത്. എന്നാല്‍ ഇത്തവണ ഏറെ ശ്രദ്ധയാകർഷിച്ച വിജയിയുടെ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകം മൂന്നാം സ്ഥാനത്തേക്ക് മുന്നേറിക്കൊണ്ട് സംസ്ഥാന രാഷ്ട്രീയത്തില്‍ തങ്ങളുടെ സാന്നിധ്യം അറിയിച്ചു.
വിജയ് യുടെ ടിവികെ വന്‍ മുന്നേറ്റം പ്രതീക്ഷിച്ചെങ്കിലും ഒരുടത്തുമാത്രമാണ് ആദ്യഘട്ടത്തില്‍ മുന്നിട്ടുനില്‍ക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഔദ്യോഗികമായി പുറത്തുവിട്ട കണക്ക് പ്രകാരം ആകെ 4,87,98,833 വോട്ടുകളാണ് രേഖപ്പെടുത്തിയത്. ഇതില്‍ 2,52,59,596 പേര്‍ സ്ത്രീ വോട്ടര്‍മാരും 2,35,34,720 പേര്‍ പുരുഷ വോട്ടര്‍മാരുമാണ്. 4,517 ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാരും വോട്ട് രേഖപ്പെടുത്തി.
സംസ്ഥാനത്ത് കരൂര്‍ മണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ പോളിംഗ് രേഖപ്പെടുത്തിയത് (93.41 ശതമാനം). തൊട്ടുപിന്നില്‍ സേലം ജില്ലയിലെ വീരപാണ്ടി മണ്ഡലമാണ് (93.36 ശതമാനം). കന്യാകുമാരി ജില്ലയിലെ കിള്ളിയൂര്‍ മണ്ഡലത്തിലാണ് ഏറ്റവും കുറവ് വോട്ട് രേഖപ്പെടുത്തിയത് (71.26 ശതമാനം).







