വാഷിങ്ടൺ: യുദ്ധം അവസാനിപ്പിക്കാൻ അടുത്തുതന്നെ ഒരു കരാറിലെത്തിയില്ലെങ്കിൽ ഇറാന്റെ ഖാർഗ് ദ്വീപ് ഉൾപ്പെടെയുള്ളവ തകർക്കുമെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭീഷണി. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ച പോസ്റ്റിലൂടെയാണ് ട്രംപിൻ്റെ ഭീഷണി. ഇറാനിലെ പുതിയതും വിവേകപൂർണവുമായ ഭരണകൂടവുമായി ചർച്ചകൾ നടത്തിവരികയാണെന്നും അദ്ദേഹം ട്രൂത്ത് സോഷ്യലിലൂടെ അവകാശപ്പെട്ടു.
ചർച്ചകളിൽ പുരോഗതിയുണ്ടെന്നും ഉടമ്പടി ഉണ്ടാകാൻ സാധ്യതയുണ്ടെന്നും ഇത് പാലിക്കാത്ത പക്ഷം ഇറാന്റെ വൈദ്യുതി നിലയങ്ങൾ, എണ്ണപ്പാടങ്ങൾ, ഖാർഗ് ഐലൻഡ് എന്നിവ പൂർണ്ണമായും തകർക്കുമെന്നും അദ്ദേഹം ഭീഷണിപ്പെടുത്തി. ഇതുവരെ ലക്ഷ്യം വെക്കാത്ത ശുദ്ധജല വിതരണത്തിനുള്ള ഡീസലൈനേഷൻ പ്ലാന്റുകളും ആക്രമിക്കപ്പെട്ടേക്കാം. കഴിഞ്ഞ 47 വർഷമായി ഇറാൻ ഭരണകൂടം നടത്തിവരുന്ന ഭീകരതയ്ക്കിരയായ യു എസ് ഉദ്യോഗസ്ഥർക്കുള്ള പ്രതികാരമായിരിക്കും ഇതെന്നും ട്രംപ് കൂട്ടിച്ചേർത്തു.
നേരത്തെ ഇറാനിലെ തന്ത്രപ്രധാനമായ ഖാർഗ് ഐലൻഡ് പിടിച്ചെടുത്ത് അവിടുത്തെ എണ്ണയുടെ നിയന്ത്രണം ഏറ്റെടുക്കുന്നതിനെക്കുറിച്ചും ട്രംപ് സൂചനകൾ നൽകിയിരുന്നു. ഹൊർമുസ് കടലിടുക്ക് ഉടനടി വ്യാപാരത്തിനായി തുറന്നുകൊടുക്കണമെന്നും ട്രംപ് ആവർത്തിച്ച് ആവശ്യപ്പെടുന്നുണ്ട്.
SUMMARY: Trump threatens to destroy Iran’s oil fields and power plants if the Strait of Hormuz is not opened















