ആലപ്പുഴ: എല്‍ഡിഎഫ് സ്ഥാനാർഥി യു പ്രതിഭയ്ക്കെതിരെ സ്ത്രീവിരുദ്ധ പരാമർശം. കായംകുളത്തെ സ്ഥാനാർഥിയായ പ്രതിഭക്കെതിരെ തുറന്നടിച്ച് യുഡിഎഫ് മണ്ഡലം കണ്‍വീനറും ലീഗ് നേതാവുമായ ഇർഷാദ് ചക്കാലശേരിയാണ് രംഗത്തെത്തിയത്. നാടിന് വേണ്ടി ഒന്നും ചെയ്യാതെ, യാതൊരു വികസന പ്രവർത്തനങ്ങളിലും പങ്കാളിയാകാതെ വാക്‌ചാതുര്യം കൊണ്ടും ശരീര അഴകുകൊണ്ടും വീണ്ടും തിരഞ്ഞെടുപ്പിലേയ്ക്ക് വരുന്നു എന്നായിരുന്നു പ്രതിഭക്കെതിരെയുള്ള പരാമർശം.
ഇന്നലെ നടന്ന യുഡിഎഫ് കണ്‍വെൻഷനിലാണ് സ്‌ത്രീവിരുദ്ധ പരാമർശം നടത്തിയത്. ‘ഒരു ജനപ്രതിനിധിയെന്ന നിലയില്‍ അവർക്ക് ഒന്നുംതന്നെ ചെയ്യാൻ കഴിഞ്ഞിട്ടില്ലെന്ന യഥാർത്ഥ്യം മുന്നില്‍ നില്‍ക്കുമ്പോഴാണ് വീണ്ടും അവരുടെ വാക്‌ചാതുര്യം കൊണ്ടും ശരീര അഴകുകൊണ്ടും അതൊക്കെ വില്‍പനയ്ക്ക് വച്ചുകൊണ്ട് വീണ്ടും തിരഞ്ഞെടുപ്പിന് വരുന്നത്’- എന്നായിരുന്നു ഇർഷാദ് ചക്കാലശേരിയുടെ വിവാദപരാമർശം.
യു പ്രതിഭയുടെ മകൻ ഉള്‍പ്പെട്ട കഞ്ചാവുകേസിനെക്കുറിച്ചും യുഡിഎഫ് നേതാവ് പ്രസംഗത്തില്‍ പരാമർശിച്ചിരുന്നു. ഡിസിസി പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവർ വേദിയിലിരിക്കെയാണ് ഇർഷാദ് സ്‌ത്രീവിരുദ്ധ പരാമർശം നടത്തിയത്. ഇതിനെതിരെ സിപിഎം നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. ശക്തമായ ത്രികോണ മത്സരത്തിന് വേദിയാകുകയാണ് കായംകുളം. സിറ്റിംഗ് എം.എല്‍.എ യു പ്രതിഭ ഹാട്രിക് പോരാട്ടത്തിനിറങ്ങുമ്പോള്‍, മണ്ഡലം തിരിച്ചുപിടിക്കാൻ കെപിസിസി വൈസ് പ്രസിഡന്റ് എം ലിജുവിനെയാണ് കോണ്‍ഗ്രസ് നിയോഗിച്ചിരിക്കുന്നത്.
ഇരുമുന്നണികള്‍ക്കുമൊപ്പം ബി.ജെ.പിക്ക് നിർണായക സ്വാധീനമുള്ള മണ്ഡലത്തില്‍ എൻ.ഡി.എ ഘടകകക്ഷിയായ ബി.ഡി.ജെ.എസ് സ്ഥാനാർത്ഥി തമ്പിമേട്ടുതറയും രംഗത്തുണ്ട്. കഴിഞ്ഞ രണ്ട് തവണയായി മണ്ഡലത്തെ യു പ്രതിഭ പ്രതിനിധീകരിക്കുന്നു. സി.പി.എം ജില്ല കമ്മിറ്റിയംഗവും ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗവുമാണ്. തകഴി പഞ്ചായത്ത് അംഗം (2000-05), പ്രസിഡന്റ് (2005-10), ജില്ല പഞ്ചായത്ത് പ്രസിഡന്റ് (2010-15), കുടുംബശ്രീ ഗവേണിങ് ബോഡി അംഗം, സി.പി.എം തകഴി, കായംകുളം ഏരിയ കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവർത്തിച്ചു.
SUMMARY: UDF leader makes anti-women remarks against U Pratibha; abusive remarks made at UDF convention















