ദുബായ്: പശ്ചിമേഷ്യയിൽ വീണ്ടും അശാന്തി. ഹോർമുസ് കടലിടുക്കിൽ ചരക്കുകപ്പലിനു നേർക്കുണ്ടായ ആക്രമണത്തെത്തുടർന്ന് അമേരിക്ക ഇറാനിൽ ഉടനീളം ബോംബാക്രണം നടത്തി. വടക്കൻ നഗരങ്ങളായ ബന്ദർ അബ്ബാസ്, സിറിക്ക്, ചബഹർ, ജസ്ക്, അസാലുയി, ബുഷഹർ, ക്വിഷ് ദ്വീപ് തുടങ്ങിയ തന്ത്രപ്രധാന മേഖലകളിലാണ് ആക്രമണം കനപ്പിച്ചത്. ആക്രമണത്തിൽ ഇറാന്റെ ഒരു നാവികസേന ഉദ്യോഗസ്ഥൻ കൂടി കൊല്ലപ്പെട്ടു. ഇതോടെ കഴിഞ്ഞ നാല് ദിവസത്തിനിടെ കൊല്ലപ്പെട്ടവരുടെ എണ്ണം 19 ആയി. 100ലധികം പേർക്ക് പരുക്കേൽക്കുകയും ചെയ്തു. യു.എസ് ആക്രമണങ്ങൾക്ക് തിരിച്ചടിയായി ഗൾഫിലെ യു.എസ് കേന്ദ്രങ്ങളിൽ ഇറാൻ ശക്തമായ പ്രത്യാക്രമണവും നടത്തി.
ഖത്തർ, കുവൈത്ത്, ഒമാൻ, ബഹ്റൈൻ എന്നിവിടങ്ങളിലെ യു.എസ് സൈനികകേന്ദ്രങ്ങൾ ലക്ഷ്യമിട്ട് വ്യാപകമായ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ നടത്തിയതായി ഇറാൻ അവകാശപ്പെട്ടു. എന്നാൽ, ഖത്തറും കുവൈത്തും ആക്രമണങ്ങൾ പ്രതിരോധിച്ചതായി അവകാശപ്പെട്ടു. ഒമാന്റെ ദുഖം തുറമുഖത്തിനും ഖത്തറിലെ വ്യോമതാവളത്തിനും നേരെ ഇറാന്റെ ആക്രമണങ്ങൾ നടന്നതായി അതത് രാജ്യങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്.
കഴിഞ്ഞ രണ്ടു തവണത്തെ അപേക്ഷിച്ച് ഇത്തവണ യുഎസ് ആക്രമണം രൂക്ഷമായിരുന്നു. മിസൈൽ, ഡ്രോൺ ലോഞ്ച് കേന്ദ്രങ്ങൾ, ആയുധ ഡിപ്പോകൾ, കമ്യൂണിക്കേഷൻ ശൃംഖല തുടങ്ങിയ കേന്ദ്രങ്ങളായിരുന്നു പ്രധാനമായും യുഎസ് ലക്ഷ്യമിട്ടത്.
അതേസമയം ഹോർമുസ് അടച്ചെന്ന് ഇറാൻ ഇന്നലെ രാവിലെ പ്രഖ്യാപിച്ചു. ഹോർമുസിന്റെ നിയന്ത്രണം തങ്ങൾക്കായിരിക്കുമെന്നും ഇതിലൂടെ സഞ്ചരിക്കുന്ന കപ്പലുകൾക്ക് ചാർജ് ഈടാക്കുമെന്നും ഇറാൻ അറിയിച്ചു. ഏകപക്ഷീയ കരാറുകളുടെ യുഗം അവസാനിച്ചെന്ന് ഇറേനിയൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗേർ ഖാലിബാഫ് അറിയിച്ചു. അതേസമയം, ഹോർമുസ് തുറന്നുതന്നെ കിടക്കുകയാണെന്ന് അമേരിക്ക പ്രഖ്യാപിച്ചു. ഹോർമുസ് നിയന്ത്രിക്കുന്നത് ഇറാനല്ലെന്നും ഗതാഗതം സുഗമമാണെന്നും യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. ഇറാൻ-ഒമാൻ വിദേശകാര്യ മന്ത്രിമാർ ഹോർമുസ് സംബന്ധിച്ച് ശനിയാഴ്ച ചർച്ച നടത്തിയിരുന്നു.
ഒമാൻ തീരത്ത് ചരക്ക് കപ്പലിന് നേരെ ഇറാൻ നടത്തിയ ആക്രമണത്തിൽ ഒരു ഇന്ത്യക്കാരനെ കാണാതായി. സൈപ്രസ് പതാകയേന്തിയ ജിഎഫ്എക്സ് ഗാലക്സി എന്ന കപ്പലിനു നേർക്കായിരുന്നു ഇന്നലെ ഇറാൻ ആക്രമണം നടത്തിയത്. കപ്പലിലെ ഇന്ത്യക്കാരനായ ജീവനക്കാരനെ കാണാതായി. 10 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി. കപ്പലിലെ മുഴുവൻ ജീവനക്കാരും ഇന്ത്യക്കാരായിരുന്നു. തീപിടിച്ച കപ്പലിന്റെ എൻജിൻ റൂമിനു കാര്യമായ കേടുപാടുണ്ടായി. ഒമാൻ തീരത്തിനു സമീപത്തുകൂടിയായിരുന്നു കപ്പൽ സഞ്ചരിച്ചിരുന്നത്. അംഗീകാരമില്ലാത്തെ പാതയിലൂടെ സഞ്ചരിച്ച കപ്പലിനു മുന്നറിയിപ്പ് നല്കിയിട്ടും അവഗണിച്ചുവെന്നും തുടർന്നാണ് ആക്രമണം നടത്തിയതെന്നും ഇറാന്റെ റവലൂഷണറി ഗാർഡ് വ്യക്തമാക്കി.
സംഭവത്തിൽ ഇന്ത്യ ശക്തമായി അപലപിച്ചു. മേഖലയിലൂടെ സഞ്ചരിക്കുന്ന കപ്പലുകളെയും അടിസ്ഥാനസൗകര്യങ്ങളെയും ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.
ഒമാനിലെ ഇന്ത്യൻ എംബസി സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും ഒമാൻ ഭരണകൂടവുമായി ചേർന്നു രക്ഷാപ്രവർത്തനം നടത്തിവരികയാണെന്നും മന്ത്രാലയം അറിയിച്ചു. മേഖലയിൽ വാണിജ്യകപ്പലുകൾക്കു നേരേയുണ്ടാകുന്ന ആക്രമണങ്ങൾ അങ്ങേയറ്റം ആശങ്കാജനകമാണെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടി.
SUMMARY: War spreads; US attacks 140 sites in Iran, Iran retaliates
















