തിരുവനന്തപുരം: തിരുവല്ലത്ത് യുവാവും യുവതിയും വാഹനാപകടത്തില്‍ മരിച്ച സംഭവത്തില്‍ വഴിത്തിരിവ്. അപകടകാരണം ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞതല്ലെന്ന് പോലീസ് കണ്ടെത്തി. കാര്‍ ബൈക്കിന് പിന്നിലിടിച്ചതാണ് അപകടത്തിന് കാരണമായത്. സംഭവത്തില്‍ കാര്‍ ഓടിച്ച വിഷ്ണു എന്ന യുവാവ് പിടിയിലായി. അപകടമുണ്ടാക്കിയ കാറും കസ്റ്റഡിയിലെടുത്തു.
ബൈക്ക് അപകടത്തില്‍ സുഹൃത്തുക്കളായ എറണാകുളം സ്വദേശി നവീന്‍ സിബി(25) തൊടുപുഴ സ്വദേശി മൃദുല അന്ന ഉമ്മന്‍ (25) എന്നിവരാണ് മരിച്ചത്. ടെക്നോപാർക്കിലെ സോഫ്റ്റ് വെയർ എഞ്ചിനിയറാണ് നവീൻ, മൃദുല കിൻഫ്രയിലെ ഐടി ജീവനക്കാരിയും. നവീന്റെ ജന്മദിനം ആഘോഷിക്കാൻ തിരുവല്ലത്ത് നിന്നും കോവളത്തേക്ക് പോകുന്നതിനിടെ ടോള്‍ പ്ലാസ് കഴിഞ്ഞ ഉടനെയായിരുന്നു അപകടം.
ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറിലും ഇലക്‌ട്രിക് പോസ്റ്റിലും ഇടിച്ചാണ് അപകടമുണ്ടായതെന്നായിരുന്നു പ്രാഥമിക നിഗമനം. അപകടസ്ഥലത്തെ പരിശോധനയില്‍ പോലീസിന് ബൈക്ക് മറിഞ്ഞതാണെന്നതില്‍ സംശയം തോന്നിയിരുന്നു. ബൈക്കിന് പിന്നിലിരുന്ന മൃദുല മീറ്ററുകളോളം ദൂരേക്ക് തെറിച്ചു വീണത് കണ്ട് അപകടം കാർ ഇടിച്ചുണ്ടായതാകാമെന്ന് പോലീസ് വിലയിരുത്തി.
തുടർന്ന് പരിസരത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ ബൈക്കിന് പിന്നാലെ ഒരു കാർ പോയതായി കണ്ടെത്തി. കാറിന്റെ ഉടമ വിഷ്ണുവിനെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍, വിഷ്ണുവിന്റെ വീടിന് മുന്നിലുണ്ടായിരുന്ന കാറില്‍ മറ്റൊരു വാഹനത്തില്‍ ഇടിച്ചതിന്റെ പാടുകള്‍ കണ്ടെത്തി.
SUMMARY: Crucial breakthrough in the Thiruvallam accident case; young man and woman died after a car rammed into the back of their bike
















