ഇന്ത്യയുമായി സമാധാന ചർച്ചകൾ നടത്താൻ തയാറാണെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി

ഇസ്‍ലാമാബാദ്: ഇന്ത്യയുമായി സമാധാന ചർച്ചകളിൽ ഏർപ്പെടാൻ തയ്യാറാണെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്. അന്തര്‍ ദേശീയ മാധ്യമമായ റോയിട്ടേഴ്സാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. മെയ് 10ന് ഇന്ത്യയും പാകിസ്ഥാനും വെടിനിർത്താൻ ധാരണയായതിന് ശേഷം ഇതാദ്യമായാണ് പാകിസ്ഥാന്റെ ഭാഗത്ത് നിന്ന് സമാധാനത്തിനുള്ള ശ്രമങ്ങളുണ്ടാവുന്നത്.

ഏപ്രിൽ 22നുണ്ടായ  പഹൽ​ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായിരുന്നു. മെയ് 7 ന്, ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായി, പാകിസ്ഥാനിലെയും പാക് അധിനിവേശ കശ്മീരിലെയും (പി‌ഒകെ) ഒമ്പത് ഇടങ്ങളിലെ ഭീകരകേന്ദ്രങ്ങൾ ആക്രമിച്ചിരുന്നു. പിന്നാലെ ഇന്ത്യയും പാകിസ്ഥാനും ഡ്രോണുകൾ, മിസൈലുകൾ, ദീർഘദൂര ആയുധങ്ങൾ എന്നിവ ഉപയോഗിച്ച് നാല് ദിവസത്തെ തീവ്രമായ സായുധ ഏറ്റുമുട്ടലിലേക്ക് കടന്നിരുന്നു. മെയ് 10ന് വെടിനിർത്തൽ പ്രാബല്യത്തിൽ വന്നിരുന്നു.

നദീജലം പങ്കുവെക്കുന്നതുമായി ബന്ധപ്പെട്ട് 1960ൽ ലോകബാങ്കിന്‍റെ മധ്യസ്ഥതയിൽ രൂപവത്കരിച്ച കരാറിൽനിന്ന് പഹൽഗാം ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ ഇന്ത്യ പിന്മാറിയിരുന്നു. ഭീകരതക്കെതിരെ പാകിസ്ഥാൻ ശക്തമായ നിലപാട് സ്വീകരിക്കുന്നതുവരെ കരാർ മരവിപ്പിക്കാനാണ് ഇന്ത്യയുടെ തീരുമാനം.

നദീജല കരാർ മരവിപ്പിച്ച ഇന്ത്യയുടെ തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പാകിസ്ഥാൻ ജലമന്ത്രാലയം കേന്ദ്രത്തിന് കത്തയച്ചിരുന്നു. എന്നാൽ സിന്ധു നദീജലക്കാർ മരവിപ്പിച്ച നടപടിയിൽ മാറ്റമില്ലെന്നും വിദേശകാര്യമന്ത്രി എസ് ജയശങ്കർ വ്യക്തമാക്കി. ഭീകര കേന്ദ്രങ്ങൾ പാകിസ്ഥാൻ അടച്ചുപൂട്ടണമെന്ന് ജയ്ശങ്കർ ആവശ്യപ്പെട്ടു. പാകിസ്ഥാനുമായുള്ള ചർച്ചകൾ ഭീകരതയെക്കുറിച്ച്‌ മാത്രമായിരിക്കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.
<BR>
TAGS : INDIA PAKISTAN CONFLICT
SUMMARY : Pakistan PM says ready for peace talks with India

LEAVE A REPLY

Please enter your comment!
Please enter your name here