സ്വർണക്കടത്ത് കേസ്; നടി രന്യ റാവുവിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

ബെംഗളൂരു: സ്വർണക്കടത്ത് കേസിൽ കന്നഡ നടി രന്യ റാവു, സുഹൃത്ത് തരുൺ കൊണ്ടരു രാജു എന്നിവരുടെ ജാമ്യാപേക്ഷ കർണാടക ഹൈക്കോടതി തള്ളി. ജസ്റ്റിസ് എസ്. വിശ്വജിത്ത് ഷെട്ടിയുടെ നേതൃത്വത്തിലുള്ള ബെഞ്ച് ആണ് ഹർജി തള്ളിയത്. നേരത്തെ, മാർച്ച് 14 ന് ബെംഗളൂരുവിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾക്കായുള്ള പ്രത്യേക കോടതി ഇവരുടെ ജാമ്യഹർജി തള്ളിയിരുന്നു. പിന്നീട് മാർച്ച് 27 ന് സെഷൻസ് കോടതിയും ഇവർക്ക് ജാമ്യം നിഷേധിച്ചു. ഇതിനു പിന്നാലെയാണ് ഇരുവരും ഹൈക്കോടതിയെ സമീപിച്ചത്.

മാര്‍ച്ച് മൂന്നിന് ഡിആര്‍ഐയുടെ പിടിയിലായ നടി പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലിൽ കഴിയുകയാണ്. 2.56 കോടി രൂപ വിലവരുന്ന 14.2 കിലോ ഗ്രാം സ്വര്‍ണവുമായാണ് രന്യയെ കെംപഗൗഡ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് ഡിആര്‍ഐ അറസ്റ്റ് ചെയ്തത്. പിടിക്കപ്പെട്ട ദിവസം രന്യക്കൊപ്പം ബെല്ലാരി സ്വദേശിയായ വ്യവസായി സാഹില്‍ സക്കറിയ ജെയ്‌നാണ് ഉണ്ടായിരുന്നത്. വിദേശരാജ്യങ്ങളില്‍ നിന്ന് കടത്തിക്കൊണ്ട് വരുന്ന സ്വര്‍ണം രാജ്യത്തിനകത്ത് വിറ്റഴിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നയാളാണ് സാഹില്‍ എന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.

രന്യയുടെ അറസ്റ്റിന് തൊട്ടുപിന്നാലെയായിരുന്നു സുഹൃത്ത് തരുണ്‍ രാജിനെ പോലീസ് കസ്റ്റഡിയിൽ എടുക്കുന്നത്. വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണ് തരുൺ രാജിന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയത്. കേസിലെ രണ്ടാം പ്രതിയാണ് തരുണ്‍. കര്‍ണാടകയിലെ ഹോട്ടല്‍ ഉടമയുടെ കൊച്ചുമകനായ തരുണും രന്യയും ആദ്യം സുഹൃത്തുക്കളായിരുന്നു, പിന്നീട് രന്യയുടെ വിവാഹത്തോടെ ഇരുവരും പിരിഞ്ഞെങ്കിലും സ്വര്‍ണക്കടത്തില്‍ ഇവര്‍ ഒന്നിച്ച് പ്രവര്‍ത്തിച്ചിരുന്നതായാണ് പോലീസ് കണ്ടെത്തിയത്. ഇരുവരും ഒരുമിച്ച് 26 ദുബായ് യാത്രകള്‍ നടത്തിയിരുന്നതായും. ഈ യാത്രകളിലെല്ലാം ഇവര്‍ സ്വര്‍ണം കടത്തിയിരുന്നുവെന്നും ഡിആർഐ കണ്ടെത്തിയിരുന്നു.

TAGS: BENGALURU | GOLD SMUGGLING
SUMMARY: Highcourt denies bail to ranya rao in gold smuggling case

LEAVE A REPLY

Please enter your comment!
Please enter your name here