പ്ലസ്ടു കോഴക്കേസില്‍ സര്‍ക്കാരിനും ഇഡിക്കും തിരിച്ചടി; കെ.എം. ഷാജിക്കെതിരായ അപ്പീല്‍ സുപ്രീം കോടതി തള്ളി

ന്യൂഡൽഹി: മുസ്ലിം ലീഗ് നേതാവ് കെഎം ഷാജിക്കെതിരായ പ്ലസ്ടു കോഴക്കേസില്‍ സംസ്ഥാനത്തിനും ഇഡിക്കും തിരിച്ചടി. കെ എം ഷാജിക്കെതിരായ വിജിലൻസ് കേസ് റദ്ദാക്കിയതിന് എതിരായ ഹർജികള്‍ സുപ്രീംകോടതി തള്ളി. ഷാജി കൈക്കൂലി ആവശ്യപ്പെട്ടെന്ന് ഒറ്റമൊഴിയില്ലെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. ഷാജി പണം ചോദിച്ചെന്ന് ഒരു മൊഴിയെങ്കിലും കാട്ടിത്തരാമോ എന്ന് കോടതി ചോദിച്ചു.

54 സാക്ഷി മൊഴികള്‍ പരിശോധിച്ചുവെന്നും ഇങ്ങനെയെങ്കില്‍ എല്ലാ രാഷ്ട്രീയക്കാരെയും ഒരോ കേസില്‍ പ്രതിയാക്കാമല്ലോയെന്നും കോടതി ചോദിച്ചു. എന്നാല്‍ അന്വേഷണം നടക്കുമ്പോൾ അത് പൂർത്തിയാകാതെ കേസ് റദ്ദാക്കിയത് ശരിയല്ലെന്നായിരുന്നു സംസ്ഥാനത്തിൻ്റെ വാദം. 2014 ല്‍ കണ്ണൂർ ജില്ലയിലെ അഴീക്കോട് ഹൈസ്കൂളിന് പ്ലസ് ടു അനുവദിക്കാൻ കെഎം ഷാജിക്ക് മാനേജ്മെന്റ് കൈക്കൂലി നല്‍കിയെന്നാരോപിച്ചാണ് സിപിഎം പ്രാദേശിക നേതാവ് 2017 ല്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്.

പ്ലസ്ടു ബാച്ച്‌ അനുവദിക്കാൻ കെഎം ഷാജി 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന പരാതിയില്‍ 2020 ലാണ് വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തത്. ഇതിൻ്റെ അടിസ്ഥാനത്തിലാണ് ഇഡിയും കേസെടുത്തത്. എന്നാല്‍ 2022 ജൂണ്‍ 19 ന് ഈ കേസില്‍ കെഎം ഷാജിയെ ഹൈക്കോടതി കുറ്റവിമുക്തനാക്കുകയും ചെയ്തിരുന്നു. ഇതിനെതിരെയാണ് ഇഡി സുപ്രീംകോടതിയില്‍ ഹർജി നല്‍കിയത്.

TAGS : KM SHAJI | SUPREME COURT
SUMMARY : Government and ED hit back in Plus two corruption case; The Supreme Court dismissed the appeal against K.M. Shaji

LEAVE A REPLY

Please enter your comment!
Please enter your name here