ബെംഗളൂരു: സംസ്ഥാനത്ത് കഴിഞ്ഞ മൂന്ന് വർഷത്തിനിടെ വന്യജീവി ആക്രമണങ്ങളിൽ അഞ്ച് വിദ്യാർഥികൾ ഉൾപ്പെടെ 160-ലധികം പേർക്ക് ജീവൻ നഷ്ടപ്പെട്ടതായി വനം മന്ത്രി ഈശ്വർ ബി. ഖണ്ഡ്രെ. നിയമസഭയില്‍ എംഎൽസി കെ. വിവേകാനന്ദന്റെ ചോദ്യത്തിന് മറുപടി നല്‍കവേയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. 2023–24 ൽ 65 പേരും 2024–25 ൽ 46 പേരും 2026 ഫെബ്രുവരി വരെ അഞ്ച് വിദ്യാർഥികൾ ഉൾപ്പെടെ 50 പേരും കൊല്ലപ്പെട്ടതായി മന്ത്രി പറഞ്ഞു.
ആനകൾ, കടുവകൾ, പുള്ളിപ്പുലികൾ, കരടികൾ എന്നിവയുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും ഖൻഡ്രെ ചൂണ്ടിക്കാട്ടി. 2014-ൽ 406 ആയിരുന്ന കടുവകളുടെ എണ്ണം 2018-ൽ 524 ആയും 2022-ൽ 563 ആയും വർദ്ധിച്ചു. അതേസമയം, പുള്ളിപ്പുലികളുടെ എണ്ണം 2018-ൽ 1,783 ആയിരുന്നത് 2022-ൽ 1,879 ആയി ഉയർന്നു. ആനകളുടെ എണ്ണം 2012-ൽ 6,072 ഉം 2017-ൽ 6,049 ഉം 2023-ൽ 6,395 ഉം ആയിരുന്നു.
ദ്രുതഗതിയിലുള്ള നഗരവൽക്കരണം, കൃഷിയുടെ വികാസം, വനഭൂമിയുടെ മേലുള്ള കൈയേറ്റം എന്നിവ സ്ഥിതി കൂടുതൽ വഷളാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വനങ്ങളോട് ചേർന്നുള്ള സ്വകാര്യ ഭൂമികളിൽ കൃഷി ചെയ്യുന്ന നെല്ല്, തെങ്ങ്, വാഴ, പ്ലാവ് തുടങ്ങിയ വിളകൾ വന്യമൃഗങ്ങളെ ആകർഷിക്കുന്നുതായും മന്ത്രി ചൂണ്ടിക്കാട്ടി.
ആനകൾ കാടുകൾക്ക് പുറത്തേക്ക് പോകുന്നത് തടയാൻ, സൗരോർജ്ജ വേലികൾ, കിടങ്ങുകൾ, റെയിൽ ബാരിക്കേഡുകൾ എന്നിവ സർക്കാർ സ്ഥാപിച്ചിട്ടുണ്ട്. ഇതുവരെ 428 കിലോമീറ്റർ റെയിൽ ബാരിക്കേഡുകൾ പൂർത്തിയായി. ബന്ദിപ്പൂർ കടുവാ സങ്കേതത്തിനും ശൃംഗേരി-കൊപ്പ മേഖലയ്ക്കും പുറമെ ഹാസൻ, ചിക്കമംഗളൂരു, മൈസൂരു, കുടക്, ചാമരാജനഗർ, രാമനഗര, ബെംഗളൂരു തുടങ്ങിയ ജില്ലകളിലായി പത്ത് എലിഫൻ്റ് ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചിട്ടുണ്ട്. മന്ത്രി പറഞ്ഞു.
കാടിറങ്ങി വരുന്ന ആനകളെ പിടികൂടാന്‍ പരിശീലനം ലഭിച്ച ആനകളെ മൃഗഡോക്ടർമാർ, പാപ്പാൻമാർ, സപ്പോർട്ട് സ്റ്റാഫ് എന്നിവരടങ്ങുന്ന സംഘങ്ങളോടൊപ്പം ഉപയോഗിക്കുന്നുണ്ട്. മൈസൂരു, നഞ്ചൻഗുഡ്, എച്ച്‌ഡി കോട്ടെ, സരഗൂർ, ടി.നരസിപൂർ, മാണ്ഡ്യ, പാണ്ഡവപുര, നാഗമംഗല എന്നിവയുൾപ്പെടെ സംഘർഷസാധ്യതയുള്ള പ്രദേശങ്ങളിലും പുള്ളിപ്പുലി ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചിട്ടുണ്ട്. സംരക്ഷിത പ്രദേശങ്ങളിൽ തടാകങ്ങൾ സൃഷ്ടിക്കുകയും പുനരുജ്ജീവിപ്പിക്കുകയും ചെയ്യുന്നുണ്ടെന്നും മൃഗങ്ങൾക്ക് സ്വതന്ത്രമായി സഞ്ചരിക്കാൻ അനുവദിക്കുന്നതിനായി വന്യജീവി ഇടനാഴികൾ ആസൂത്രണം ചെയ്യുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
ആന, പുള്ളിപ്പുലി ടാസ്‌ക് ഫോഴ്‌സുകൾ 24×7 പ്രവർത്തിക്കുന്നതിനായി കൺട്രോൾ റൂമുകൾ സജ്ജീകരിച്ചിട്ടുണ്ട്, അതേസമയം സെൻസിറ്റീവ് സോണുകളിൽ പ്രത്യേക ടീമുകളെ വിന്യസിച്ചിട്ടുണ്ട്. പെൺ ആനകളിൽ റേഡിയോ കോളറുകൾ ഘടിപ്പിച്ചിട്ടുണ്ട്, ഇത് ആനക്കൂട്ടങ്ങളുടെ ചലനങ്ങൾ നിരീക്ഷിക്കുന്നതിനും സംഘർഷ സാധ്യതയുള്ള സാഹചര്യങ്ങളിൽ വേഗത്തിൽ എത്താന്‍ ഉദ്യോഗസ്ഥരെ സഹായിക്കുകയും ചെയ്യുന്നു. വന്യജീവികളെയും ആവാസ വ്യവസ്ഥകളെയും സംരക്ഷിക്കുന്നതിനൊപ്പം മനുഷ്യ-വന്യജീവി സംഘർഷം കുറയ്ക്കുക എന്നതാണ് ഈ നടപടികളുടെ ലക്ഷ്യമെന്നും ഖൻഡ്രെ പറഞ്ഞു.
SUMMARY:160 people died in wildlife attacks in Karnataka in three years, including five students















