ലഖ്‌നൗ: ഉത്തർപ്രദേശിലെ വൃന്ദാവനില്‍ യമുനാ നദിയില്‍ വിനോദസഞ്ചാരികള്‍ സഞ്ചരിച്ച ബോട്ട് മറിഞ്ഞ് പത്ത് പേർ മരിച്ചു. നിരവധി പേരെ കാണാതായിട്ടുണ്ട്. വൃന്ദാവൻ കോട്‌വാലി പോലീസ് സ്റ്റേഷൻ പരിധിയിലെ ശൃംഗർ ഘട്ടിന് സമീപമാണ് നാടിനെ നടുക്കിയ അപകടം നടന്നത്. ഏകദേശം 25-ഓളം യാത്രക്കാരാണ് ബോട്ടിലുണ്ടായിരുന്നത്.
അപകടം നടന്ന ഉടനെ പോലീസും പ്രാദേശിക ഭരണകൂടവും ചേർന്ന് ഊർജ്ജിതമായ രക്ഷാപ്രവർത്തനം ആരംഭിച്ചു. ഇതുവരെ 22 പേരെ വെള്ളത്തില്‍ നിന്ന് പുറത്തെടുത്ത് വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചതായി റൂറല്‍ എസ്പി സുരേഷ് ചന്ദ്ര റാവത്ത് അറിയിച്ചു. എട്ട് പോലീസ് റെസ്‌പോണ്‍സ് വെഹിക്കിളുകളും ആംബുലൻസുകളും ഉപയോഗിച്ചാണ് പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയത്. കാണാതായവർക്കായി തിരച്ചില്‍ തുടരുകയാണ്.
നദിയിലെ കേശി ഘട്ടിന് സമീപമുള്ള പോണ്ടൂണ്‍ പാലത്തിന്റെ അറ്റകുറ്റപ്പണികള്‍ക്കിടയിലാണ് അപകടം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. പാലത്തിന്റെ അറ്റകുറ്റപ്പണികള്‍ നടത്തുന്ന ഏജൻസിയുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണോ അപകടത്തിന് കാരണമായതെന്ന് പോലീസ് പരിശോധിച്ചുവരികയാണ്.
SUMMARY: Boat capsizes in Yamuna river in Mathura: 10 pilgrims die in tragedy
















