ഇസ്ലാമാബാദ്: പാകിസ്ഥാൻ തലസ്ഥാനമായ ഇസ്ലാമാബാദിലെ ഷെഹ്‌സാദ് ടൗണ്‍ ഏരിയയിലുള്ള ഷിയാ ആരാധനാലയമായ തർലായ് ഇമാംബാർഗയില്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് ചാവേർ ആക്രമണം നടന്നു. സ്ഫോടനത്തില്‍ 15 പേർ കൊല്ലപ്പെടുകയും ഇരുപതിലധികം പേർക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഉച്ചകഴിഞ്ഞ് വിശ്വാസികള്‍ പ്രാർത്ഥനയ്ക്കായി ഒത്തുകൂടിയ സമയത്താണ് ചാവേർ പള്ളിയുടെ പ്രധാന കവാടത്തില്‍ സ്ഫോടനം നടത്തിയത്.
പ്രവേശന കവാടത്തിലുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥർ ചാവേറിനെ തടഞ്ഞതിനാല്‍ വലിയൊരു ദുരന്തം ഒഴിവായതായാണ് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്. സ്ഫോടകവസ്തുക്കള്‍ ധരിച്ചെത്തിയ ചാവേർ പള്ളിക്കുള്ളിലേക്ക് കടക്കാൻ ശ്രമിച്ചെങ്കിലും ഗേറ്റില്‍ വെച്ച് തന്നെ തടയപ്പെടുകയായിരുന്നു. സ്ഫോടനത്തിന്റെ ആഘാതത്തില്‍ പള്ളിയുടെ പ്രധാന കവാടം തകരുകയും സമീപത്തെ കെട്ടിടങ്ങളുടെ ചില്ലുകള്‍ തകരുകയും ചെയ്തു.
പരുക്കേറ്റവരെ ഉടൻ തന്നെ പാകിസ്ഥാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയൻസസിലും പോളിക്ലിനിക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. സ്ഫോടനത്തെത്തുടർന്ന് ഇസ്ലാമാബാദ് ഐജി നഗരത്തില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കഴിഞ്ഞ കുറച്ചു മാസങ്ങളായി പാകിസ്ഥാനില്‍ ചാവേർ ആക്രമണങ്ങള്‍ വർദ്ധിച്ചു വരികയാണ്.
2025 നവംബറില്‍ ഇസ്ലാമാബാദിലെ കോടതി സമുച്ചയത്തിന് പുറത്തുണ്ടായ സമാനമായ ആക്രമണത്തില്‍ 12 പേർ കൊല്ലപ്പെട്ടിരുന്നു. നിലവിലെ ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ലെങ്കിലും, നിരോധിക്കപ്പെട്ട ഭീകര സംഘടനകളെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
SUMMARY: Suicide attack in Islamabad; 5 killed, several injured














