കൊച്ചി: കളമശേരിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ ബെംഗളൂരു സ്വദേശി സൂരജ് ലാമയുടെ മൃതദേഹം ഇന്ന് കുടുംബത്തിന് വിട്ടുനൽകും. കളമശേരി മെഡിക്കൽ കോളജിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്.
ഹൈദരാബാദിൽ നടത്തിയ ഡിഎൻഎ പരിശോധനയിൽ മൃതദേഹം ലാമയുടേത് എന്ന് സ്ഥിരീകരിച്ചിരുന്നു. കൊച്ചിയിൽ തന്നെ മൃതദേഹം സംസ്‌കരിക്കാനാണ് ബന്ധുക്കളുടെ തീരുമാനം.
കുവൈറ്റിൽ ജോലി ചെയ്തിരുന്ന സമയത്തുണ്ടായ മദ്യദുരന്തത്തെ തുടർന്നാണ് സൂരജ് ലാമ ഓർമ്മശക്തി നഷ്ടപ്പെട്ട നിലയിലായത്. തുടർന്ന് അദ്ദേഹത്തെ ബന്ധുക്കളെ പോലും അറിയിക്കാതെ കുവൈറ്റിൽ നിന്ന് കൊച്ചിയിലേക്ക് കയറ്റി വിടുകയായിരുന്നു. പിതാവിനെ കാണാതായതോടെ മകൻ സാന്റൻ ലാമ നൽകിയ ഹേബിയസ് കോർപ്പസ് ഹർജിയിലാണ് പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയത്.
സൂരജ് ലാമയുടെ തിരോധാനത്തിൽ പോലീസിനും സിഐഎസ്എഫിനും എതിരെ ഹൈക്കോടതി രൂക്ഷവിമർശനം ഉന്നയിച്ചിരുന്നു. ഒരു പ്രമുഖ വ്യക്തിയെയാണ് കാണാതായതെങ്കിൽ അന്വേഷണം ഇത്ര വൈകുമായിരുന്നോ എന്ന് ചോദിച്ച കോടതി, 21 അംഗ പ്രത്യേക സംഘത്തെ അന്വേഷണത്തിനായി നിയോഗിച്ചിരുന്നു. കളമശ്ശേരി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും അവിടെ നിന്ന് ലാമയെ കാണാതായെന്ന വിവരമാണ് അവസാനമായി പുറത്തുവന്നിരുന്നത്. ഡിഎൻഎ ഫലം വന്നതോടെ മാസങ്ങൾ നീണ്ട ആശങ്കകൾക്കാണ് ഇപ്പോൾ അന്ത്യമായിരിക്കുന്നത്.
പിതാവിന്റെ മരണത്തിന് കാരണമായവർക്കെതിരെ നടപടിവേണമെന്ന് മകൻ സന്റോൺ ലാമ പ്രതികരിച്ചിരുന്നു.
SUMMARY: Suraj Lama’s body to be handed over to family today















