തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി. ബസുകളിൽ ‘കെ.എൽ. 15’ എന്നപേരിൽ കുറഞ്ഞ വിലയ്ക്ക് കുടിവെള്ളം ലഭ്യമാക്കുന്ന പദ്ധതി ഡിപ്പോകളിലും ബസുകളിലും ഉടന്‍ ആരംഭിക്കും. ഒരു ലിറ്റര്‍ കുപ്പി വെള്ളത്തിന് 13 രൂപയാണ് വില. തൊട്ടടുത്ത ദിവസങ്ങളില്‍ തന്നെ യാത്രക്കാര്‍ക്ക് വിതരണം ആരംഭിക്കും. ഓരോ ഡിപ്പോകള്‍ക്കും ആവശ്യമായ വെള്ളത്തിന്റെ ഓര്‍ഡര്‍ യൂണിറ്റ് മേധാവികള്‍ ചീഫ് ഓഫീസിലേക്ക് അയയ്ക്കാന്‍ സിഎംഡി ഇന്നലെ നിര്‍ദേശം നല്കി.
കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡവലപ്മെന്റ് കോര്‍പറേഷനു ( കെഐഐഡിസി ) യുമായി സഹകരിച്ചാണ് കുപ്പിവെള്ളം വില്പന. കെഐഐഡിസിയുമായി കെഎസ്ആര്‍ടിസി കരാറിലെത്തിയതോടെയാണ് ഡിപ്പോകളിലും ബസുകളിലും കുടിവെള്ള വില്പനയ്ക്ക് വേഗത വര്‍ധിച്ചത്.
കടുത്ത വേനല്‍ ചൂടായതിനാല്‍ വെള്ളം നന്നായി കച്ചവടം നടക്കുമെന്നാണ് കണക്കു കൂട്ടല്‍. കുറച്ചു നാള് മുമ്പു തന്നെ ഈ ആശയം കെഎസ്ആര്‍ടിസിക്ക് ഉണ്ടായിരുന്നെങ്കിലും ഇപ്പോഴാണ് കെഐഐഡിസിയുമായി കരാറിലെത്തിയത്. കെഐഐഡിസിയുടെ ഹില്ലി അക്വാ എന്ന ബ്രാന്‍ഡ് കുപ്പിവെള്ളമാണ് കെഎസ്ആര്‍ടിസി കെ എല്‍-15 എന്ന ബ്രാന്‍ഡില്‍ വിതരണം ചെയ്യുന്നത്.
ടിക്കറ്റിതര വരുമാനം നേടുന്നതിന്റെ ഭാഗമായിട്ടു കൂടിയാണ് കുപ്പിവെള്ള കച്ചവടം. എല്ലാ ഡിപ്പോകളിലും വൃത്തിയുള്ളതും സുരക്ഷിതവുമായ സ്ഥലം ഇതിനായി അനുവദിക്കണം. വെള്ളം വാങ്ങാനെത്തുന്ന മറ്റുള്ളവരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനും സൗകര്യമൊരുക്കണം.
ബസുകളില്‍ വെള്ളം വില്പന നടത്തുന്ന കണ്ടക്ടര്‍ക്ക് രണ്ടു രൂപയും ഡ്രൈവര്‍ക്ക് ഒരു രൂപയും വില്‍ക്കുന്ന ഓരോ കുപ്പിവെള്ളത്തിനും ഇന്‍സെന്റീവായി ലഭിക്കും. ബസ് യാത്രക്കാര്‍ക്കും ബസില്‍ തന്നെ കുടിവെള്ളം കിട്ടുന്നത് ആശ്വാസവും സൗകര്യപ്രദവുമാണ്.
SUMMARY: KSRTC’s own ‘KL 15’ drinking water now available in buses; Distribution begins at depots and buses














