കരിപ്പൂർ: രണ്ട് കിലോ എംഡിഎംഎയുമായി വിദേശത്തുനിന്ന് കരിപ്പൂർ വിമാനത്താവളത്തിലെത്തിയ യാത്രക്കാരൻ പിടിയിലായി. മലപ്പുറം പെരിന്തൽമണ്ണ സ്വദേശി ഹാരിസ് (40)ആണ് ഡിആർഐ പിടിയിലായത്. ബാഗേജിനകത്ത് ചോക്ലേറ്റിൽ ഒളിപ്പിച്ചനിലയിലായിരുന്നു എംഡിഎംഎ. ഒമാൻ എയറിന്റെ മസ്കത്ത് കരിപ്പൂർ വിമാനത്തിലാണ് ഇയാൾ കരിപ്പൂരിലെത്തിയത്. 1.58 കോടി രൂപ വിലവരുന്നതാണ് മയക്കുമരുന്ന്.
ഒമാൻ എയർ വിമാനത്തിൽ മസ്കത്തിൽ നിന്നെത്തിയ ഹാരിസിനെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഡി.ആർ.ഐയുടെ പ്രത്യേക സംഘം കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതിയുടെ ഫോൺ പരിശോധിച്ച ഉദ്യോഗസ്ഥർ ഞെട്ടിക്കുന്ന വിവരങ്ങളാണ് കണ്ടെത്തിയത്. കരിപ്പൂർ പോലീസ് സ്റ്റേഷനിലെ ഒരു ഉദ്യോഗസ്ഥനുമായി പ്രതി നിരന്തരം സന്ദേശങ്ങൾ കൈമാറിയതായി തെളിഞ്ഞു. പുറത്തുകാത്തുനിന്ന സംഘം പോലീസ് എയ്ഡ് പോസ്റ്റ് വളയുകയും ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥനെ കസ്റ്റഡിയിലെടുക്കുകയും ചെയ്‌തു.
ഇയാളുടെ കൈവശം രണ്ട് ഫോണുകളുണ്ടായിരുന്നതിൽ ഒന്ന് ഡിആർഐ സംഘമെത്തിയതോടെ പുറത്തെറിഞ്ഞു. ഈ ഫോൺ കസ്റ്റഡിയിലെടുത്തു. ചോദ്യംചെയ്തശേഷം പോലീസ് ഉദ്യോഗസ്ഥനെ നോട്ടീസ് നൽകി വിട്ടയച്ചു. കരിപ്പൂർ കേന്ദ്രീകരിച്ച് മുമ്പ് നടന്ന മയക്കുമരുന്ന് വേട്ടകളിലും പോലീസിന്റെ സഹായം ലഭിച്ചിട്ടുണ്ടോ എന്നും ഡി.ആർ.ഐ സംശയിക്കുന്നുണ്ട്.
SUMMARY: Drugs worth Rs. 1.5 crore smuggled inside chocolate seized in Karipur; Policeman also in custody















