വയനാട്: വയനാട് മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതർക്കായി കോണ്‍ഗ്രസ് നിർമിക്കുന്ന ഭവന നിർമ്മാണ പദ്ധതിയുടെ തറക്കല്ലിടല്‍ രാഹുല്‍ ഗാന്ധി നടത്തി. ദുരന്തത്തില്‍ നാശനഷ്ടം നേരിട്ട ബില്‍ഡിങ് ഉടമകള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതവും കൈമാറി. അതിജീവനത്തിന്റെ പാതയില്‍ ഒപ്പം തന്നെയുണ്ടാകുമെന്ന് നെഞ്ചില്‍ കൈവെച്ച് പറയുന്നതായി രാഹുല്‍ ഗാന്ധി പറഞ്ഞു.
വയനാട് എം പി പ്രിയങ്ക ഗാന്ധി, മുസ്‌ലിം ലീഗ് അഖിലേന്നേത്തായ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി, കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്, എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, ഷാഫി പറമ്പില്‍ എംപി, ടി സിദ്ധിഖ് എംഎല്‍എ തുടങ്ങിയ വിവിധ നേതാക്കള്‍ പങ്കെടുത്തു. കോണ്‍ഗ്രസ് നിർമിക്കുന്ന നൂറുവീടുകളില്‍ അമ്പത് വീടുകളാണ് മേപ്പാടിയിലെ കുന്നമ്പറ്റയില്‍ ആദ്യം നിർമിക്കുന്നത്.
എട്ട് സെന്റ് ഭൂമിയില്‍ 1041 ചതുരശ്ര അടി വിസ്തീർണ്ണമുള്ള വീടുകളാണ് ഒരുങ്ങുന്നത്. ഭാവിയില്‍ ഒരുനില കൂടി നിർമിക്കാൻ കഴിയുന്ന രീതിയിലാണ് വീടുകളുടെ രൂപഘടന. ദുരന്തത്തിന് മുന്നില്‍ ആത്മവീര്യം കെടാതെ വയനാട്, ജാതി മത വ്യത്യാസങ്ങള്‍ ഇല്ലാതെ ഒന്നിച്ചു നിന്നുവെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. പരസ്പരം പിണങ്ങി നടക്കാൻ സാധിക്കാത്തതാണ് വയനാട്ടിലെ ജനതയുടെ മാജിക്കെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.
പദ്ധതിക്കായി ഭൂമി വാങ്ങുന്നതില്‍ പല പ്രതിസന്ധികളും ഉണ്ടായി. എല്ലാവർക്കും ഒപ്പം കോണ്‍ഗ്രസ് പാർട്ടി എന്നും ഉണ്ടാകും. ഭവന പദ്ധതി പൂർത്തികരിച്ച മുസ്‌ലിം ലീഗിനെ അഭിനന്ദിക്കുകയാണെന്നും രാഹുല്‍ പറഞ്ഞു. ദുരന്തത്തിന്റെ കാഴ്ചകള്‍ ഒരിക്കലും മറക്കാൻ ആകുന്നതല്ലെന്ന് പ്രിയങ്ക ഗാന്ധി എം പി പറഞ്ഞു. ദുരന്തബാധിതരുടെ വിഷയം താൻ പല തവണ പാർലമെന്റില്‍ ഉന്നയിക്കുകയും പ്രതിഷേധം സംഘടിപ്പിക്കുകയും ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നുവെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു.
SUMMARY: Rahul Gandhi lays foundation stone for houses being built by Congress for Wayanad disaster victims















