വലിയ വിവാദങ്ങൾക്കും നിയമപോരാട്ടങ്ങൾക്കും ഒടുവിൽ തിയറ്ററുകളിലെത്തിയ ‘കേരള സ്റ്റോറി 2’ന് കേരളത്തിൽ തണുപ്പൻ പ്രതികരണം. ഹൈക്കോടതി സിംഗിൾ ബെഞ്ച് പ്രദർശനാനുമതി നൽകിയ ചിത്രത്തിന് ആദ്യദിനം തീരെ കുറഞ്ഞ ബുക്കിംഗ് മാത്രമാണ് രേഖപ്പെടുത്തിയത്. കോഴിക്കോട് റീഗൽ തിയറ്ററിൽ രണ്ട് പേർ മാത്രം ബുക്ക് ചെയ്ത സിനിമയുടെ പ്രദർശനം കാൻസൽ ചെയ്തു. രാത്രി പത്ത് മണിക്ക് പ്രദർശിപ്പിക്കുന്ന സിനിമക്ക് മതിയായ ആളുകൾ എത്താത്തതിനെ തുടർന്നാണ് ഷോ കാൻസൽ ചെയ്തതെന്ന് അധികൃതർ അറിയിച്ചു. സിനിമ കാണാൻ ആളുകൾ എത്താത്തതിനെത്തുടർന്ന് പല പ്രമുഖ തിയറ്ററുകളിലും ഷോകൾ റദ്ദാക്കി.
ഇന്നലെ രാത്രിയോടെയാണ് സിനിമയുടെ ആഗോള റിലീസ് നടന്നത്. 50 തിലധികം സ്‌ക്രീനുകളിലേക്കാണ് ചിത്രം എത്തുമെന്ന് അറിയിച്ചിരുന്നത്. എന്നാൽ ഇന്നലെ രാത്രി തന്നെ 90 ശതമാനം തിയറ്ററുകളിലും ആളുകൾ ഇല്ലായിരുന്നു. അതേസമയം, മൾട്ടിപ്ലക്സുകളിലെ തിയറ്ററുകളിൽ കുറഞ്ഞ ആളുകൾ മാത്രമേ ഉള്ളുവെങ്കിലും ചിത്രം പ്രദർശിപ്പിക്കുന്നുണ്ട്.
കേരളത്തെ മോശമായി ചിത്രീകരിച്ച സിനിമ വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു. തുടർന്ന് സിനിമയുടെ പ്രദർശനം തടയണമെന്നാവശ്യപ്പെട്ട് ഹൈകോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. കണ്ണൂര്‍ സ്വദേശി ശ്രീദേവ് നമ്പൂതിരി, എറണാകുളം സ്വദേശി ഫ്രെഡി ഫ്രാന്‍സിസ് എന്നിവരാണ് കേരള സ്റ്റോറി 2 സിനിമ റദ്ദാക്കുക, ടീസറും ട്രെയിലറും നീക്കംചെയ്യുക എന്നീ ആവശ്യങ്ങളുന്നയിച്ചുള്ള ഹര്‍ജി നല്‍കിയത്. പിന്നാലെ 15 ദിവസത്തേക്ക് സിനിമ പ്രദർശിപ്പിക്കരുതെന്ന് സിംഗ്ൾ ബെഞ്ച് ഉത്തരവിടുകയായിരുന്നു. സിനിമ സാമുദായിക ഐക്യത്തെ ബാധിക്കാനും ഒരു വിഭാഗത്തെ അവഹേളിക്കാൻ സാധ്യതയുണ്ടെന്നും ഉന്നത അധികാരികളുടെ സൂക്ഷ്മപരിശോധനയില്ലാതെ റിലീസ് ചെയ്യുന്നത് നിയമവിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു സിംഗ്ള്‍ ബെഞ്ചിന്റെ ഉത്തരവ്. എന്നാൽ കഴിഞ്ഞ ദിവസം ഹരജി പരിഗണിച്ച ഡിവിഷൻ ബെഞ്ച് സിനിമക്ക് പ്രദർശനാനുമതി നൽകുകയായിരുന്നു.
SUMMARY: Theaters empty, no audience; Kerala turned its back on ‘Kerala Story 2’
















